ഏക്കർ കണക്കിന് പാടത്ത് വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ആമ്പൽപ്പാടം, മനോഹാരിതയുടെ പിങ്ക് വിസ്മയമൊരുക്കി ചങ്ങനാശ്ശേരി പറാൽ പാടശേഖരം.


ചങ്ങനാശ്ശേരി: പ്രകൃതിയുടെ വിസ്മയ മനോഹര കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികൾക്ക് അതിമനോഹരമായ പിങ്ക് വിസ്മയ കാഴച്ചയൊരുക്കി ചങ്ങനാശ്ശേരി പറാൽ പാടശേഖരം.

 

 കോട്ടയം–ആലപ്പുഴ അതിർത്തിയിലെ 400 ഏക്കറോളം പടർന്നു കിടക്കുന്ന ചങ്ങനാശ്ശേരി പറാൽ പാടശേഖരത്തിലാണ് ആമ്പൽപ്പൂക്കളുടെ ഈ വിസ്മയ കാഴ്ചകൾ കണ്ടു ആസ്വദിക്കാനാകുന്നത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്, കടമ്പാടം ചേരിക്കളം പാടശേഖര സമിതി, പറാൽ വടക്കുംഭാഗം യുവജന കൂട്ടായ്മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പറാൽ വടക്കുംഭാഗം മേഖലയിൽ വിനോദസഞ്ചാര സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കായി പാടശേഖരത്തിലൂടെ വള്ളസവാരിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് വെളിയിൽ നിന്നും ആമ്പൽപ്പൂക്കൾ കാണാനായി സന്ദർശകർ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും ആമ്പൽപ്പൂക്കൾ ഇവിടെ വിടരുന്നതെന്നു നാട്ടുകാർ പറഞ്ഞു. ജില്ലയിൽ ആമ്പൽ വിസ്മയം മുൻവർഷങ്ങളിലും സൂപ്പർ ഹിറ്റായിരുന്നു. അമ്പാട്ട് കടവിലും മലരിക്കലും കൊല്ലാട് കിഴക്കുപറത്തും ആമ്പൽ വസന്തങ്ങൾ സഞ്ചാരികളെ ആകർഷിച്ചിരുന്നു. ഇത്തവണ മലരിക്കലിലും അമ്പാട്ടുകടവിലും പൂക്കൾ കുറവാണ്. വള്ളത്തിൽ സഞ്ചരിച്ചു കാഴ്ചകൾ കാണാനും ഫോട്ടോയെടുക്കാനും തിരക്കാണ് ഇവിടെ. ഫോട്ടോഷൂട്ടിനായും ദിവസേന നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. കണ്ണെത്താ ദൂരത്ത് പിങ്ക് പരവതാനി വിരിച്ച പോലെ നയനാന്ദകരമായ വിസ്മയ കാഴ്ചയാണ് ഇവിടെ. രാവിലെ ആറു മുതൽ പത്തുവരെയാണ് വിസ്മയ കാഴ്ചകൾ കണ്ടു ആസ്വദിക്കാനാകുന്നത്. ചങ്ങനാശേരി മാർക്കറ്റ് റോഡിലൂടെ വണ്ടിപ്പേട്ടയിൽ എത്തി പറാൽ–കുമരങ്കരി റോഡിൽ പ്രവേശിക്കണം. ഇവിടെ നിന്ന് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പറാലിൽ എത്താം. പറാൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിനോടു ചേർന്ന് ആറാട്ടുകടവിലേക്കുള്ള ചെറിയ കോൺക്രീറ്റ് റോഡ് വഴി ഒരു കിലോമീറ്റർ സഞ്ചരിക്കണം.