കോട്ടയം: ബാറുടമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിന് പിന്നാലെ ജില്ലയിലെ കൂടുതൽ ബാറുകളിൽ പരിശോധന നടത്താൻ എക്സൈസ് മന്ത്രി നിർദേശം നൽകി. സംഭവത്തിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിനെ സസ്പെൻഡ് ചെയ്തേക്കും.

അഴിമതിയിൽ പങ്കുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റിനിർത്താനാണ് നീക്കം. കോട്ടയം എക്സൈസ് സ്ക്വാഡിലെ രണ്ട് ഉദ്യോഗസ്ഥരെയും ചങ്ങനാശേരി റേഞ്ചിലെ നാല് ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ശേഖരിച്ചതായി എക്സൈസ് കമ്മീഷണർ അറിയിച്ചു. വിജിലൻസ് ഉൾപ്പെടെയുള്ള കൂടുതൽ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. കോട്ടയം ജില്ലയിലെ ബാറുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പ്രതിമാസം കൈക്കൂലി വാങ്ങിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിന് ഒരു ബാറിൽ നിന്ന് മാത്രം മാസം 15,000 രൂപ വരെ ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ. ചങ്ങനാശേരി റേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥർക്കും ഇടപാടിൽ പങ്കുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കായി പ്രതിമാസ പണപ്പിരിവ് നടത്തിയിരുന്നത് ചങ്ങനാശേരിയിലെ ഒരു ബാറുടമയാണെന്നും പണമിടപാടുകളുടെ വിവരങ്ങൾ ബാറുടമയിൽ നിന്ന് എക്സൈസിന് ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. പണത്തിന് പുറമെ ബാറുടമകൾ ഉദ്യോഗസ്ഥർക്ക് മദ്യവും നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബാറുകളിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്നാണ് വിവരം. ഇവർ ബാറുകളിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ തീരുമാനം. തിരുവനന്തപുരത്തുനിന്ന് നേരിട്ടെത്തി എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു നടത്തിയ അന്വേഷണത്തിൽ കോട്ടയത്തെ വിവിധ ബാറുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ ഡപ്യൂട്ടി കമ്മിഷനർക്ക് പങ്കുള്ളതായി കണ്ടെത്തി. ജില്ലയിലെ ബാറുകൾ നേരത്തേ തുറക്കുന്നതിനും താമസിച്ച് അടയ്ക്കുന്നതിനും ഡപ്യൂട്ടി കമ്മിഷനർ എസ്. അശോക് കുമാർ മൗനാനുവാദം നൽകിയിരുന്നെന്നും ബാറുകളിൽ പരിശോധന നടത്തുന്നതിനു ഉദ്യോഗസ്ഥരെ വിലക്കിയെന്നതിനുള്ള തെളിവുകളും എക്സൈസ് കമ്മിഷണർക്കു ലഭിച്ചു. ജില്ലയിലെ 27 ബാറുകളിൽനിന്നും പണം എക്സൈസ് ഉദ്യോഗസ്ഥനു ലഭിച്ചിരുന്നതായും പണം പിരിച്ചു നൽകാൻ ചില ബാറുടമകൾ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും എക്സൈസ് കമ്മിഷണർ കണ്ടെത്തി. കോട്ടയത്ത് ഹോട്ടലിൽ രണ്ട് ദിവസം മുറിയെടുത്ത് താമസിച്ചാണ് സാംബശിവ റാവു അന്വേഷണം നടത്തിയത്.


