ഏറ്റുമാനൂർ: വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം എന്ന് മന്ത്രി വി എൻ വാസവൻ. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും ആശങ്ക ഉയർത്തിയിരിക്കുകയാണ്.

ഈ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ മുന്നോട്ട് വെച്ച പ്രശ്നം ദൂരീകരികരിച്ചതിനു ശേഷം മാത്രമേ ബില്ലിന്റെ തുടർനടപടി കേന്ദ്രസർക്കാർ സ്വീകരിക്കാവൂ. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന് സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ. ഇങ്ങനെ സംഭവിച്ചാൽ.വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിർണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമർപ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സർക്കാർ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. കേന്ദ്ര സർക്കാർ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു.


