കോട്ടയം: മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല. കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല. 75.8 മില്ലി ലിറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 15.9 മില്ലി ലിറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. മാർച്ച് മാസത്തോടെ വേനൽ മഴയിൽ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അധിക മഴ ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിൽ രണ്ടാമതായിരുന്നു കോട്ടയം. ഫെബ്രുവരിയിൽ മാത്രം 65 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ജനുവരി മുതൽ ഫെബ്രുവരി വരെ ലഭിക്കേണ്ട ശൈത്യകാല മഴയും അധികം ലഭിച്ചു. 140 ശതമാനം അധികമഴയാണ് ലഭിച്ചത്. ഫെബ്രുവരി പകുതിയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദത്തിന്റെ ഫലമായാണ് ശക്തമായ മഴ ലഭിച്ചത്. ഫെബ്രുവരിയിൽ ന്യുനമർദ്ധം രൂപപ്പെടുന്നത് വളരെ അപൂർവ്വമാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അധികൃതർ പറഞ്ഞു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പകൽ പുറത്തിറങ്ങുന്നയാളുകളുടെ എണ്ണവും ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളിലും പകൽ സമയം യാത്രക്കാർ ചൂട് കാരണം കുറവാണ്. ജില്ലയിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് സാധാരണയെക്കാൾ ഉയരാനുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയും ഉയർന്നു തന്നെയാണ്. ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലാ,ഈരാറ്റുപേട്ട മേഖലകളിൽ ശതമായ വേനൽ മഴ ലഭിച്ചിരുന്നു. വേനൽ കടുത്തതോടെ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറും മീനച്ചിലാറും പലയിടങ്ങളിലും ഇടമുറിഞ്ഞു. ജില്ലയുടെ കിഴക്കൻ മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലും ജലക്ഷാമം രൂക്ഷമായി തുടരുകയാണ്.


