TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദേവസ്വം മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർഥാടകർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

 

 ഓണത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പമ്പയിലെത്തി പ്രത്യേക അവലോകന യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. അപ്പം, അരവണ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കും. അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സജ്ജമാക്കും. പ്രസാദ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. തീർഥാടകർക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനയും നടത്തും.

 

 മഴക്കാലത്ത് തകർന്ന ഇടറോഡുകൾ ഉൾപ്പെടെ ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി യാത്രായോഗ്യമാക്കും. ദേവസ്വത്തിന്റെ കീഴിലുള്ള ചാലക്കയം – പമ്പ റോഡിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൂർത്തിയാക്കും. കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ ഒരുക്കും. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പമ്പ നദി ശുചീകരിക്കുന്നതിനൊപ്പം പമ്പയിലെ ശൗചാലയങ്ങൾ, തുണിവാരൽ തുടങ്ങിയ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കും. സന്നിധാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിനും ഹോട്ടലുകളിലും സ്ഥാപനങ്ങളിലും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിനും നടപടിയെടുക്കും. ശുചിത്വ മിഷന്റെ സഹകരണത്തോടെ ത്രീ ബിൻ സംവിധാനം കർശനമായി നടപ്പാക്കും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി NABL അംഗീകൃത ലാബ് സജ്ജീകരിക്കും. ആശുപത്രി, ആംബുലൻസ് സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. തീർത്ഥാടന ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പോലീസുകാർക്ക് ആവശ്യമായ പെരുമാറ്റ പരിശീലനം ഉറപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ പ്രത്യേക സ്‌കൂബ ടീമിനെ സജ്ജമാക്കും. ഭക്തരുടെ സുരക്ഷ മുൻനിർത്തി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കും. ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്ന ഇടത്താവളങ്ങളിൽ പന്തൽ,  വിശ്രമകേന്ദ്രം, അന്നദാനം, ശൗചാലയം,  പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള മുറികൾ തിട്ടപ്പെടുത്തി കുറഞ്ഞത് 500 മുറികൾ ലഭ്യമാക്കാനും റൂം അലോട്ട്‌മെന്റ് പൂർണമായും ഓൺലൈനാക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ ക്രൗഡ് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കും. എ.ഐ സാങ്കേതികവിദ്യയും ക്യാമറകളും ഉപയോഗിച്ച് തിരക്ക് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പോലീസുമായി സഹകരിച്ച് പൈലറ്റ് അടിസ്ഥാനത്തിൽ മേജർ കൺട്രോൾ റൂം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തീർഥാടകർക്ക് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സുഗമവും സുരക്ഷിതവുമായ ശബരിമല തീർഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. എം പി കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പഴകുളം മധു, കെ യു ജെനിഷ് കുമാർ, സി വി ശാന്തകുമാർ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വിവിധ വകുപ്പ് മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓണസദ്യയ്‌ക്കൊപ്പം ഉപ്പേരി, ഓണമായാൽ പിന്നീടുള്ള ദിവസങ്ങളിലെ പലഹാരമായും ഉപ്പേരി, സുഹൃത്തുക്കളായാലും ബന്ധുക്കളായാലും സംസാരിച്ചിരിക്കുമ്പോൾ ചെറുകടി പലഹാരമായും ഉപ്പേരി, കുട്ടികൾക്ക് കറുമുറെ കഴിക്കാനും ഉപ്പേരി, ഇങ്ങനെ ഉപ്പേരിയോടുള്ള സ്നേഹം നീണ്ടു നീണ്ടു പോകുകയാണ് നമ്മൾ മലയാളികൾക്ക്.

 

 അതെ, ഉപ്പേരിയില്ലാതെ മലയാളികൾക്ക് എന്ത് ഓണം. കഴിഞ്ഞ ആഴ്ച ഉപ്പേരിക്കടകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു. എന്നാൽ ശനിയാഴ്ചയോടെ കളം മാറി. ഇനി വരുന്ന ഓണമടുത്ത ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ ജില്ലയുടെ എല്ലാ സ്ഥലങ്ങളിലും ഉപ്പേരി കടകൾ സജീവമായി തുടങ്ങി.

 

 500-600 രൂപ വരെ ഉപ്പേരിക്ക് കിലോവിലയുണ്ട്. ഉപ്പേരിക്കൊപ്പം ശർക്കരവരട്ടി,കളിയടയ്ക്ക എന്നിവടയും ഉപ്പേരിക്കടകളിലുണ്ട്. ഇത്തവണ ഉപ്പേരിക്കടകളിൽ വിവിധയിനം ഹൽവകളും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ ഉപ്പേരിക്കടകൾക്കൊപ്പം പായസ മേളകളും സജീവമാകും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓണ സമ്മാനങ്ങൾക്കൊപ്പം നൽകാവുന്ന ഉപ്പേരിയും ശർക്കരവരട്ടിയും പായസം മറ്റു പലഹാരങ്ങളുമടങ്ങിയ കിറ്റുകൾ ബേക്കറികളിൽ ലഭ്യമാണ്. പായസങ്ങൾക്കും ഓണസദ്യകൾക്കും ഇപ്പോൾ തന്നെ വിവിധ ബേക്കറികളിലും കേറ്ററിംഗ് സ്ഥാപനങ്ങളിലും ഓഡറുകൾ സ്വീകരിച്ചു തുടങ്ങി.