പാലാ: പാലാ നഗരസഭയിൽ വീണ്ടും പൊട്ടിത്തെറി. പാലായിൽ ഭരണപക്ഷത്തിനകത്തുള്ള പരസ്യപ്പോര് രൂക്ഷമാകുന്നു. ചെയർപേഴ്സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി നേതൃത്വത്തിന് കത്തെഴുതി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ്ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു.

വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടത്. കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് കൗൺസിലർമാർക്കും വളരെ അപമാനം ഉണ്ടാക്കിയതായും കത്തിൽ പറയുന്നു. യു.ഡി.എഫ് ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു വിധ റോളും ഈ ഭരണത്തിൽ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യു.ഡി.എഫ് എം.എൽ.എ ജയിക്കുന്നതിനുവേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യു.ഡി.എഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെ ഉണ്ടായെന്നും കത്തിൽ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 3 പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴി എടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് ചെയർപേഴ്സൺ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലും ഉള്ള വിശ്വാസം ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കത്തിൽ പറയുന്നു. ഇതോടെ പാലാ നഗരസഭയിൽ ഭരപക്ഷത്തിനകത്ത് അകൽച്ചയും പരസ്യപ്പോരും രൂക്ഷമായിരിക്കുകയാണ്. ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയിൽ നഗരസഭയിൽ വർഷങ്ങൾക്ക് ശേഷം ലഭിച്ച അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ ആണ് യുഡിഎഫ് നേതൃത്വം. തർക്കം രൂക്ഷമായതോടെ അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോള്‍ തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 26 അംഗങ്ങളുള്ള നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത്. ഇതില്‍ ആറുപേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും, മൂന്നുപേര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ളവരും, ഒരാള്‍ മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുമാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ്‍ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില്‍ അധികാരം പിടിച്ചത്. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര്‍ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനും, കോണ്‍ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര്‍പേഴ്സണാക്കാനും തീരുമാനിച്ചിരുന്നു. ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ്‍ 26ന് അവസാനിക്കും. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം. എന്നാല്‍ പിതാവും മകളും ഒരേസമയം ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത്. ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്ക് പിന്നാലെ വാച്ചും ചേംബറിലിരുന്ന ഫയലും ഭരണപക്ഷ കൗൺസിലർ ബിജു മാത്യൂസ് മോഷ്ടിച്ചതായി ആരോപിച്ചു ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടവും പോലീസിൽ പരാതി നൽകി. കയ്യേറ്റവും മോഷണവുമായി ആരോപണ പ്രത്യാരോപണങ്ങളിൽ നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. യുഡിഎഫിന്റെ നേതൃത്വത്തിൽ അനുനയ ചർച്ച ആരംഭിച്ചിട്ടുണ്ട്. 14 യുഡിഎഫ് കൗൺസിലർമാരെയും വിളിച്ചുചേർത്ത് ചർച്ച തുടരുകയാണ്. മാണി സി. കാപ്പന്റെ വീട്ടിലാണ് ചർച്ച. ഫ്രാൻസിസ് ജോർജ് എംപി ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

