കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് അനീഷിന്റെ ഭാര്യ ഫേബയാണ്(27) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചത്.

സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രസവവേളയിൽ തികച്ചും അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ഗുരുതര സങ്കീർണതയായ ‘അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം’ ആണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രസവ സമയത്തോ പ്രസവത്തിന് തൊട്ടുപിന്നാലെയോ വളരെ അപൂർവമായി സംഭവിക്കാവുന്ന അത്യന്തം ഗുരുതരമായ സ്ഥിതിയാണിതെന്നും മുമ്പ് കണ്ടെത്താൻ കഴിയില്ലെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വർഗീസ് പി പുന്നൂസ് പറഞ്ഞു. ആലപ്പുഴയിൽ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തിൽ സുഖപ്രസവം നടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ആശുപത്രിയിൽ പരിശോധന നടത്തി. കാർഡിയോളജി, ഫോറൻസിക്, അനസ്തേഷ്യ, ഗൈനോക്കോളജി വിഭാഗത്തിലെ മേധാവികളിൽ നിന്നും സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. പതോളജി ലാബിന്റെ റിസൾട്ടുകൂടി പരിഗണിച്ച് അന്വേഷണ റിപ്പോർട്ട് ഡിഎംഒക്ക് കൈമാറും. പോസ്റ്റ്മോർട്ടശേഷം യുവതിയുടെ സംസ്കാരം നടത്തി.


