നീതി ആയോഗ് പഠനം: ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ലയായി നമ്മുടെ കോട്ടയം, രാജ്യത്ത് ഏറ്റവും കുറച്ചു ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം.


തിരുവനന്തപുരം: സുസ്ഥിര വികസനത്തിൽ മാത്രമല്ല ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും ഒന്നാമതായി കേരളം. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു.

നീതി ആയോഗ് ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ലയായി മാറി നമ്മുടെ സ്വന്തം കോട്ടയം. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം  മാത്രമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിൻ്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാടിൽ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.