കൂറുമാറ്റ നിരോധന നിയമ പ്രകാരം യുഡിഎഫ് നല്‍കിയ പരാതിയിൽ പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്.


പാലാ: കൂറുമാറ്റ നിരോധന നിയമ പ്രകാരം യുഡിഎഫ് നല്‍കിയ പരാതിയിൽ പാലായിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്.  22 ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ ഹാജരാവാനാണ് നോട്ടീസില്‍ പറയുന്നത്.

 

 ചെയര്‍പേഴ്‌സണ്‍ മായാ രാഹുലിനും നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ആണ് നോട്ടീസ് നല്‍കിയിയിരിക്കുന്നത്. യുഡിഎഫിന്റെ ഭാഗമായിരുന്ന ഇവര്‍ കൂറുമാറിയതോടെയാണ് പാലായില്‍ യുഡിഎഫിന് ഭരണം നഷ്ടമായത്. ജൂലൈ 21 നായിരുന്നു മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടത്തിനെതിരെ അവിശ്വാസം പാസായത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.

 

 വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. ചെയര്‍പേഴ്‌സന്റെ ഏകാധിപത്യ നടപടികള്‍ക്ക് വഴങ്ങാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തില്‍ അന്തിമ തീരുമാനം കെപിസിസിക്ക് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിട്ടിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. മുന്‍പ് പലതവണ ജില്ലാ നേതാക്കള്‍ ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ തേടിയത്. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തര്‍ക്കങ്ങള്‍ കാരണം ഭരണം അനായാസമായി മുന്നോട്ട് പോകില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിരുന്നതാണ്. എംപിയും എംഎല്‍എയും അടക്കമുള്ള സകല നേതാക്കളും ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നാലെ ഇങ്ങനെയൊരു ഭരണം തുടരണോ എന്ന് ചോദിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടായതാണ് പിന്നീട് ഭരണം വീഴാന്‍ കാരണമായത്.