പാലാ: പാലാ നഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോൺഗ്രസ് വിമതർക്കിടയിലെ ഭിന്നത രൂക്ഷമാകുന്നു. വരും ദിവസങ്ങളിൽ പാലാ നഗരസഭയിൽ കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

ഈ മാസം 19-നാണ് പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഭരണപക്ഷത്തിന് തിരിച്ചടി നൽകിക്കൊണ്ട് വിമത കൗൺസിലർ ലിസിക്കുട്ടി മാത്യു വീണ്ടും കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങിയിരിക്കുകയാണ്. നേരത്തെ നഗരസഭയിൽ നടന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കൗൺസിലർമാരിൽ ഒരാളായിരുന്നു ലിസിക്കുട്ടി.

നഗരസഭാധ്യക്ഷസ്ഥാനം തനിക്ക് ലഭിക്കാത്തതിലുള്ള കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് ഈ മനംമാറ്റമെന്ന് ആണ് റിപ്പോർട്ടുകൾ. മായാ രാഹുലിനെ ചെയർപേഴ്സൺ ആക്കാനുള്ള നീക്കത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. കോൺഗ്രസ്സ് വിമതർക്കിടയിലും ഇപ്പോൾ ഭിന്നത രൂക്ഷമായിരിക്കുന്നതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ദിയ തന്നെ തിരിച്ചു വരുമെന്നും സൂചനയുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ, സ്വതന്ത്ര അംഗമായ മായാ രാഹുൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എത്താനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. അവിശ്വാസ പ്രമേയം അനായാസം പാസായെങ്കിലും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല. കണക്കുകൾ പരിശോധിച്ചാൽ നിലവിൽ അവിശ്വാസം പാസാക്കിയതുപോലെ 17 വോട്ടുകൾക്ക് ചെയർപേഴ്സനെയും വിജയിപ്പിക്കാൻ ആകും. സ്വതന്ത്രയായ മായാ രാഹുലിനെ രംഗത്തിറക്കി വിമത കൗൺസിലർമാർ നടത്തുന്ന നീക്കവും ഇത് ലക്ഷ്യംവെച്ചായിരുന്നു. എന്നാൽ ഇതിനിടെയാണ് ഭരണപക്ഷത്തിന് തിരിച്ചടി നൽകിക്കൊണ്ട് വിമത കൗൺസിലർ ലിസിക്കുട്ടി മാത്യു വീണ്ടും കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങിയത്.
