കോട്ടയം: കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ്. ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത്.

പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇടവിട്ടുള്ള മഴയാണ് പകർച്ചവ്യാധികൾ കൂടുന്നതിനുള്ള കാരണം. പനിക്കും മഞ്ഞപ്പിത്തത്തിനും എലിപ്പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം എബോള ആശങ്കയിലുമാണ് ഇപ്പോൾ കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ എച്ച് 1 എൻ 1 ബാധിച്ചു ഒരാൾ മരണപ്പെട്ടതും എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ഒരാൾ മരണപ്പെട്ടതും ആശങ്കയുയർത്തുന്നുണ്ട്. കോട്ടയം വാകത്താനം സ്വദേശിയായ ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരണപ്പെട്ടിരുന്നു. ഷിഗെല്ല രോഗം ബാധിച്ച ഇടുക്കി സ്വദേശിയായ ഒരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ചങ്ങനാശ്ശേരി-വൈക്കം നഗരസഭാ മേഖലകളിൽ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പായിപ്പാട്,വാഴപ്പള്ളി, ഉഴവൂർ,വെളിയന്നൂർ, കുറവിലങ്ങാട്,കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലും വെളളൂർ,ചെമ്പ്, ഉദയനാപുരം,ടി വി പുരം,വെച്ചൂർ പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 3 പഞ്ചായത്തുകളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ മഞ്ഞപ്പിത്തം കൂടുതലാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ മുപ്പതോളം പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ഇരുപതോളം പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു.
