വൈക്കം: ഇടതു ജനാധിപത്യമുന്നണിയുടെ കർഷക വിരുദ്ധ ജനദ്രോഹ നയസമീപനങ്ങളുടെ ഏറ്റവും ഒടുവിലുള്ള രക്തസാക്ഷിയാണ് ജീവന്‍ ത്യജിച്ച വൈക്കത്തെ കർഷകൻ എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻറ് ജി.ലിജിൻ ലാൽ.

കർഷകൻ ജീവനൊടുക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണം. പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തന്നെ തൻറെ ജീവിതം അവസാനിപ്പിച്ചത് അദ്ദേഹം നേരിട്ട അവഗണനയുടെയും വേദനയുടെയും ഉത്തമ ദൃഷ്ടാന്തമാണ്. കോട്ടയം ജില്ലയിൽ കർഷകർ കണ്ണീരിലും ദുരിതക്കയത്തിലുമാണ്. കുമരകം മേഖലയിൽ നെല്ല് സംഭരണം പാളി. കർഷകരുടെ അധ്വാനഫലമായ നെല്ല് മഴയത്ത് നശിക്കുന്ന അവസ്ഥയിലാണ്.

കഴിഞ്ഞദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷക കുടുംബങ്ങൾ ആണ് പ്രതിഷേധത്തിന് നിരത്തിലിറങ്ങിയത്. ഇടതുഭരണം ആരംഭിച്ചശേഷം നിരവധി കർഷകരാണ് ജീവനോടുക്കിയത്. ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലെ കർഷക സമൂഹത്തിന്. കർഷകരുടെ നെഞ്ചു പൊട്ടുന്ന വിലാപത്തെ പോലും തൊടുന്യായങ്ങൾ കൊണ്ട് പരിഹസിക്കുകയാണ് പാർട്ടി നേതൃത്വം ചെയ്യുന്നത്. കർഷകനായ ചെല്ലപ്പന്റെ പ്രസ്താവനകളും കുറിപ്പും മരണമൊഴിയായി എടുത്ത് സിപിഐ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും ലിജിൻ ആവശ്യപ്പെട്ടു.
