പക്ഷിപ്പനി: വൈക്കം ഉദയനാപുരത്ത് വ്യാഴാഴ്ച 6500 -ലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും.


വൈക്കം: വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി (എച്ച്5 എൻ 1 ) സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി. പുത്തൻകരിയിൽ പിഡി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 1200 ഓളം കോഴികൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്‌.

 

 പ്രതിരോധ പ്രവർത്തനങ്ങളുടെയും മുന്കരുതലിന്റെയും ഭാഗമായി മേഖലയിലെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും   മറ്റു വളർത്തുപക്ഷികളെയും മാർഗ്ഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ  ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച 6500 -ലധികം വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച സ്ഥലത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

 

 ഉദയനാപുരം ഗ്രാമപഞ്ചായത്തിനുപുറമേ 10 കിലോമീറ്റർ പരിധിയിലുള്ള വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ തദ്ദേശഭരണ സ്ഥാപന മേഖലകളിലും താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതും വിൽക്കുന്നതും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും മൂന്നു ദിവസത്തേക്ക് നിരോധിച്ചു. വളർത്തുപക്ഷികൾ, മുട്ട, ഇറച്ചി, വളം എന്നിവ നിരീക്ഷണ മേഖലയ്ക്ക് പുറത്തേക്കോ പുറത്തുനിന്ന് അകത്തേക്കോ കൊണ്ടുവരുന്നത് മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.