കോട്ടയം: എഫ്.സി.ആർ.എ ഭേദഗതി ബിൽ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സഭകൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്.

 

 ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ കണക്കും രേഖകളുമുണ്ട്. ക്രൈസ്തവസമൂഹത്തിന് മാത്രമല്ല എല്ലാ മതവിഭാഗത്തിലെയും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരിലേക്കാണ് സഹായം എത്തുന്നത്. സഭകളുടെ മിഷൻ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഭേദഗതിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു. വിദേശരാജ്യങ്ങളിൽ കഴിയുന്ന സഭാവിശ്വാസികൾ നേർച്ചയായി നൽകുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല. എഫ്.സി.ആർ.എ യുടെ നിലവിലെ നിയമങ്ങൾ കർശനമാണ്. ഈ നിയമം പാലിച്ച് തന്നെയാണ് പണം വിനിയോഗിക്കുന്നത്. മലങ്കരസഭയുടെയും 3 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയെയും,രാജീവ് ചന്ദ്രശേഖറിനെയും അടക്കം ഇക്കാര്യങ്ങൾ ബോധിപ്പിച്ചുണ്ട്. ക്രൈസ്തവസമൂഹത്തോടുള്ള സമീപനത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്താനാണോ ഭേദഗതി എന്ന് സഭകൾക്ക് സംശയിക്കാം. അങ്ങനെയുണ്ടാകില്ലെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷങ്ങളെ വീർപ്പ്മുട്ടിക്കുന്ന സമീപനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഭാധ്യക്ഷൻ കൂട്ടിച്ചേർത്തു.