മലങ്കരസഭയിലെ ആദ്യ മൂറോൻ കൂദാശയ്ക്ക് 150 വയസ്, സഭാചരിത്രത്തിലെ പതിനൊന്നാം മൂറോൻ കൂദാശക്കൊരുങ്ങി ദേവലോകം.


കോട്ടയം: അതിവിശിഷ്ട തൈലക്കൂട്ടിലേക്ക് ദൈവീക കൃപ ചൊരിയപ്പെടുന്ന അപൂർവ നിമിഷത്തിനായി മലങ്കരസഭാ ആസ്ഥാനം ഒരുങ്ങി. മാർച്ച് 27ന് ദേവലോകം കുന്നിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ പുതുചരിത്രം പിറക്കും. മലങ്കരസഭയിൽ‍ ഏറ്റവും കൂടുതൽ തവണ വി.മൂറോൻ കൂദാശ നടന്ന ഇടമായി സഭാ ആസ്ഥാനമായ ദേവലോകം മാറും.

 

 ഓർത്തഡോക്സ് പാരമ്പര്യം പിന്തുടരുന്ന സഭകളിൽ പതിറ്റാണ്ടുകളിൽ മാത്രം നടത്താറുള്ള കൂദാശയാണ് മൂറോൻതൈലത്തിന്റെ വിശുദ്ധീകരണം. ഇതിന് മുൻപ് 1988, 1999, 2009, 2018 എന്നീ വർഷങ്ങളിലാണ് ദേവലോകം മൂറോൻ കൂദാശയ്ക്ക് വേദിയായിട്ടുള്ളത്. 1876 -ൽ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ നടന്ന മൂറോൻ കൂദാശയ്ക്ക് 150 വയസ് പൂർത്തിയാകുന്ന വേളയിലാണ് മലങ്കരസഭ ചരിത്രത്തിലെ പതിനൊന്നാം ശുശ്രൂഷയ്ക്ക് തയാറെടുക്കുന്നത്. 1911 ൽ രണ്ടാം മൂറോൻ കൂദാശ നടന്നതും മുളന്തുരുത്തിയിലാണ്. 1932,1951, 1967, 1977 എന്നീ വർഷങ്ങളിൽ പഴയസെമിനാരിയിലും മൂറോൻ കൂദാശ നടന്നിട്ടുണ്ട്. ഓർത്തഡോക്സ് സഭകളിൽ പാത്രിയർക്കീസിനും കാതോലിക്കായ്ക്കും മാത്രമാണ് അതിവിശുദ്ധമായ ഈ കർമ്മം നിർവഹിക്കുവാൻ അവകാശമുള്ളത്. അതിനാൽ തന്നെ സഭകളുടെ സ്വയംശീർഷകത്വത്തിന്റെ പ്രതീകം കൂടിയാണ് ഈ ശുശ്രൂഷ. സഭാധ്യക്ഷനായി ചുമതലയേറ്റ ശേഷം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികനാകുന്ന ആദ്യ മൂറോൻ കൂദാശയാണ് വെള്ളിയാഴ്ച്ച നടക്കുന്നത്. ദൈവീക കൃപയുടെ സുഗന്ധമായി ഒഴുകുന്ന വിശുദ്ധ മൂറോൻ വലിയനോമ്പിന്റെ 40ാം വെള്ളിയിലാണ് കൂദാശ ചെയ്യുന്നത്. സഭയൊന്നാകെ പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യേണ്ടതിനാലാണ് നോമ്പിലെ നാൽപ്പതാം വെള്ളിയെ സഭാപിതാക്കൻമാർ ഈ കൂദാശക്കായി വേർതിരിച്ചിരിക്കുന്നത്. മൂറോൻ എന്നാൽ സുഗന്ധതൈലം എന്നാണ് അർത്ഥം. മാമോദീസാ, പള്ളികളുടെ കൂദാശ, വി.കുർബാനയർപ്പണ വേളയിൽ ത്രോണോസിൽ പൂജാപാത്രങ്ങൾ വെക്കുന്ന തബ് ലൈത്തായുടെ കൂദാശാ എന്നിവയ്ക്ക് വേണ്ടിയാണ് വി.മൂറോൻ ഉപയോഗിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നും കശ്മീരിൽ നിന്നുമടക്കം എത്തിച്ചിട്ടുള്ള സുഗന്ധക്കൂട്ടുകളാണ് മൂറോനായി ഉപയോഗിക്കുന്നത്. കൂദാശമധ്യേ ബൽസാം എന്ന സുഗന്ധതൈലവുമായി ചേർത്ത് വിശുദ്ധീകരിക്കുന്നതോടെ മൂറോൻ പരിശുദ്ധാത്മാവിന്റെ അദൃശ്യസാന്നിധ്യത്താൽ പവിത്രമാക്കപ്പെടുന്നു. കാതോലിക്കാ ബാവാ മുഖ്യകാർമ്മികനാകുന്ന ശുശ്രൂഷയിൽ മെത്രാപ്പോലീത്താമാർ, പ്രധാന പദവിയുള്ള ആർക്കദിയാക്കോൻ, 12 വൈദികർ, 12 പൂർണ ശെമ്മാശൻമാർ, 12 ഉപശെമ്മാശൻമാർ എന്നിവർ പൂർണ അംശവസ്ത്രധാരികളായി പങ്കെടുക്കും. വെള്ളിയാഴ്ച്ച രാവിലെ 6.30യോടെ ആരംഭിക്കുന്ന മൂറോൻ കൂദാശ ഉച്ചയ്ക്ക് 2 ന് പൂർത്തിയാകും.