കോട്ടയം: ശബരിമല സ്വര്‍ണ്ണ മോഷണക്കേസിൽ എസ് ഐ ടി-യെ പ്രശംസിച്ച ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ എല്ലാം വ്യാജ പ്രചരണങ്ങള്‍ക്കുമുള്ള മറുപടിയാണ് എന്നും പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ.

കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ പുറത്തിറക്കുകയാണ് സർക്കാർ എന്ന കള്ളം പറഞ്ഞവർക്കുള്ള മറുപടി ഹൈക്കോടതി ഡിവിഷൻബെഞ്ച് തന്നെ ഇന്ന് നൽകിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിനുശേഷം ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമാണ് നിയമസഭ. കേന്ദ്രബജറ്റില്‍ കേരളത്തോടുകാണിച്ച അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധവും നിയമസഭയില്‍ ഉയര്‍ത്തേണ്ടതുണ്ട്. നിയമസഭാ സമ്മേളനം തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും കോടതിയെ അവഹേളിക്കുന്നതുമാണ്. അന്വേഷണം ശരിയായ ദിശയിലാണെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു. വിചാരണ സൂക്ഷ്മമായി നടത്തേണ്ട കേസാണിതെന്നും സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ അന്വേഷണം പൂര്‍ത്തിയാക്കപ്പെടണം എന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ലെന്നും അതിസങ്കീര്‍ണ്ണമായ ഈ കേസില്‍ കൊലപാതകം, മര്‍ദ്ദനം പോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യു ഡി എഫും, ബി ജെ പി-യും ഒരുപോലെ എസ് ഐ ടി അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിലെ കാപട്യമാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ വന്നതോടെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടിരിക്കുന്നത് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. അസത്യപ്രചരണത്തിന്റെ പുകമറ സൃഷ്ടിച്ച് യഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കാനുള്ള പരിശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. കോടതിയിലും, നിയമസഭയിലും പ്രതിപക്ഷത്തിന് തുടർച്ചയായ തിരിച്ചടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നുണകളും വ്യാജപ്രതീതി നിർമ്മാണവും മാത്രം നടത്തുന്നവരാണ് പ്രതിപക്ഷമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ് എന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ നിയമസഭയ്ക്കുള്ളില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ക്ക് ഇനിയെങ്കിലും പൊതുജനത്തിനോട് പ്രതിപക്ഷം മാപ്പ് പറയണം എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

