പാലാ: പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു.

മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയത്. പല്ല് വിഴുങ്ങിയിരുന്ന കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വീട്ടുകാർ കുട്ടിയെ കാണിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പല്ല് വയറിനുള്ളിലേക്ക് വിഴുങ്ങി പോയെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം. 2 ദിവസം കഴിഞ്ഞ് കുട്ടിക്ക് ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും പരിശോധന നടത്തി. എക്സ്റേ എടുത്തു നടത്തിയ പരിശോധനയിൽ പല്ല് ശ്വാസകോശത്തിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ വിദഗ്ധ ചികിത്സക്കായി എത്തിച്ചത്. പൾമൺറി വിഭാഗം മേധാവി ഡോ.ജെയ്സി തോമസ്, കൺസൾട്ടന്റ് ഡോ.രാജ്കൃഷ്ണൻ.എസ്, അസോ.കൺസൾട്ടന്റ് ഡോ.മിഥുൻ.ജെ എന്നിവരുടെ നേതൃത്വത്തിൽ എൻഡോസ്കോപ്പി പരിശോധനയിൽ വലതു ശ്വാസകോശകുഴലിന്റെ ഉള്ളിലായി പല്ല് ഇരിക്കുന്നത് കണ്ടെത്തി. തുടർന്നാണ് ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്കോപ്പി നടത്തി പല്ല് പുറത്തെടുത്തത്. അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജെയിംസ് സിറിയക്കും ചികിത്സയുടെ ഭാഗമായി.അന്യവസ്തുക്കൾ ശ്വാസകോശത്തിൽ ഉൾപ്പെടെ കുടുങ്ങിയാൽ പുറത്തെടുക്കാൻ പൾമണറി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘവും അത്യാധുനിക സജ്ജീകരണങ്ങളും മാർ സ്ലീവാ മെഡിസിറ്റിയിൽ 24 മണിക്കൂറും സേവനമുണ്ട്.സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
