ഏറ്റുമാനൂർ: ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.

പ്രതിഷേധക്കാരെ തടയാൻ പോലീസ് റോഡിൽ ബാരിക്കേഡ് വെച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശബരിമല വിഷയത്തിൽ മന്ത്രി വി എൻ വാസവന്റെ ഓഫീസിലേക്ക് ബി ജെ പി നടത്തുന്ന രണ്ടാമത്തെ പ്രതിഷേധ മാർച്ചാണ് ഇത്. പ്രവർത്തകർക്ക് നേരെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകൾ തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. റോഡ് ഉപരോധിച്ച് സമരം കടുപ്പിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യുഡിഎഫ് എൽഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡ് അംഗങ്ങളുടെ സ്വത്തിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
