എല്ലാ ശനിയും അവധിയാക്കണം; ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണി മുടക്കുന്നു.


കോട്ടയം: ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചുദിവസമാക്കണം, എല്ലാ ശനിയും അവധിയാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജീവനക്കാരുടെ ഒൻപത് സംഘടകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ അടക്കം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും.

 

 ബാങ്കുകൾ ഒന്നും ഇന്ന് തുറന്നിട്ടില്ല. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബാങ്ക് ജീവനക്കാര്‍ ജനുവരി 23 ന് ലേബർ കമ്മിഷണറുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 ശനി 25 ഞായർ ബാങ്ക് അവധിയായിരുന്നു. 26 റിപ്പബ്ലിക് ദിനവും. ഇന്നത്തെ പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുന്നത്. നിലവിൽ മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകൾ ബാങ്ക് ജീവനക്കാർക്ക് അവധി ദിനമാണ്. ഇത് എല്ലാ ശനിയാഴ്‌ചകളും ആക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനായി എല്ലാ ദിവസവും നാൽപ്പത് മിനിറ്റ് അധികം ജോലി ചെയ്യാമെന്നും ജീവനക്കാർ അറിയിച്ചിരുന്നു. പണിമുടക്ക് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെങ്കിലും ഇൻ്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഇലക്‌ട്രോണിക് പേയ്‌മെൻ്റുകൾ എന്നിവയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകും.