കളനാശിനി കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലായിരുന്ന എ


എരുമേലി: കളനാശിനി കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാകുകയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലായിരുന്ന എരുമേലി സ്വദേശിനിയായ യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിൽ ദിലീപിന്റെ മകൾ പി.ഡി. ദിവ്യമോളാണ് (27) മരിച്ചത്. കളനാശിനി കഴിച്ചതിനെ തുടർന്ന് രണ്ട് മാസം മുൻപാണ് ദിവ്യമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ മാസം 22-നായിരുന്നു ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ. അനീഷിന്റെ (38) ശ്വാസകോശമാണ് ദിവ്യയ്ക്ക് തുന്നിച്ചേർത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: ഇന്ദു. സഹോദരൻ: ദിലു. ഭർത്താവ്: അശോകൻ. സംസ്‌കാരം നടത്തി.