കോട്ടയത്ത് വീടിനുള്ളിൽ നിന്നും വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 3 പേർ പിടിയിൽ.


കോട്ടയം: കോട്ടയത്ത് വീടിനുള്ളിൽ നിന്നും വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 3 പേർ പിടിയിൽ. കോട്ടയം കാരാപ്പുഴ സ്വദേശിനി പയ്യമ്പിള്ളിച്ചിറ വീട്ടിൽ ഗണേശന്റെ ഭാര്യ ഈശ്വരി (47), കോട്ടയം കാരാപ്പുഴ സ്വദേശി പൂത്തറ വീട്ടിൽ ഗോപകുമാറിന്റെ മകൻ അഖിൽ പി. രാജ് (27), കോട്ടയം കാഞ്ഞിരം മലരിക്കൽ ഭാഗം ചുങ്കത്ത് വീട്ടിൽ അജിയുടെ മകൻ അക്ഷയ് സി. അജി (26) എന്നിവരാണ് കോട്ടയം വെസ്റ്റ് പോലീസ്   അറസ്റ്റ് ചെയ്തത്.

 

 കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വെളുപ്പിന് പന്ത്രണ്ടരയോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും കോട്ടയം വെസ്റ്റ് പോലീസ് സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് കോട്ടയം പയ്യമ്പളിച്ചിറ ഭാഗത്ത് പയ്യമ്പള്ളി ചിറ വീടിന്റെ കിടപ്പുമുറിയിൽ വിൽപ്പനയ്ക്കായി സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 1.713 കിലോഗ്രാം നിരോധിത ലഹരി വസ്തുവായ കഞ്ചാവ് കണ്ടെത്തിയത്.

 

 ഒന്നാം പ്രതിയായ ഈശ്വരിയും കുടുംബവും താമസിച്ചുവരുന്ന വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് ലഹരി വസ്തുവായ കഞ്ചാവുമായി മൂന്നുപ്രതികളെയും അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളായ അഖിൽ അക്ഷയ് എന്നിവർ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കച്ചവടത്തിനായി സൂക്ഷിച്ച കേസുകളിൽ പ്രതികളാണ്. ഒന്നാംപ്രതി ഈശ്വരിയുടെ മകൻ സുന്ദർ ഗണേഷ് കോട്ടയം വെസ്റ്റ് പോലീസ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയ പ്രതിയാണ്. ഇയാൾക്കെതിരെ തിരുപ്പൂരിൽ 8 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട കേസും നിലവിലുണ്ട്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനോടൊപ്പം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ വിദ്യ, മനോജ് സീനിയർ സിവിൽ പോലീസ് ഓഫീസർ നിബിൻ, സിനൂപ്, സലാമോൻ അരുൺകുമാർ എന്നിവരും അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.