കോട്ടയം: കോട്ടയം ഗവണ്മെന്റ് നേഴ്‌സിങ് കോളേജിനുൾപ്പടെ സംസ്ഥാനത്തെ 8 മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു.
സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും ആണ് ബസ്സുകൾ അനുവദിച്ചത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവയ്ക്കാണ് ബസുകള്‍ അനുവദിച്ചത്.
കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകൾ വാങ്ങിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. സോന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpeg)