കോട്ടയത്ത് കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴ, നദികളിൽ ജലനിരപ്പ് ഉയർന്നു, മഴക്കെടുതികളിൽ ഒരു മരണം.


കോട്ടയം: കോട്ടയത്ത് കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴ തുടരുന്നു. ഇന്നലെ മുതൽ ശക്തമായ മഴ ഇന്ന് രാവിലെയോടെ കൂടുതൽ ശക്തമാകുകയായിരുന്നു. എരുമേലി, പമ്പാവാലി, കോരുത്തോട്, മുണ്ടക്കയം,ഇളംകാട് ,കൂട്ടിക്കൽ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട  മേഖലകളിൽ രാവിലെ മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.

 

 മഴ ശക്തമായതോടെ ജില്ലയിലെ പ്രധാന നദികളായ മണിമല-മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. നദീതീരങ്ങളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അതേസമയം അതിശക്തമായ മഴയിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. കിഴക്കൻ മേഖലകളിൽ മഴ ശക്തമാണ്. കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം മരം കടപുഴകി വീണു. ഏറെ തിരക്കേറിയ റോഡിൽ ആണ് മരം കടപുഴകി വീണത്. ആർക്കും അപകടം സംഭവിച്ചില്ല.

 

 മരം വീണതോടെ റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. അവധി ദിവസമായതിനാലും റോഡിൽ വാഹനങ്ങൾ കുറവായതിനാലും വലിയ ഒരു അപകടം ആണ് ഒഴിവായത്. അഗ്നിരക്ഷാ സേനയും പോലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് കൂറ്റൻ മരം റോഡിൽ നിന്നും മുറിച്ചു മാറ്റി ഗതാഗതം സാധ്യമാക്കിയത്. അതിശക്തമായ മഴയിൽ എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരം വീണ് തോട്ടം തൊഴിലാളി മരിച്ചു.

 

എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ മുനിയ സ്വാമി(56)യാണ് മരിച്ചത്. ശക്തമായ മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിൽ റബ്ബർ മരം സ്‌കൂട്ടറിന് മുകളിലേക്ക് വീഴുകയായിരുന്നു. എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുങ്കം പാലത്തിന് സമീപം മരം കടപുഴകി വീണ മരത്തിന്റെ ശിഖരങ്ങള്‍ പതിച്ച്‌ സമീപത്തെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു. ചുങ്കം കോയിക്കല്‍ ജോണിന്റെ വീടിനാണ് തകരാർ സംഭവിച്ചത്. ജോണും കുടുംബാംഗങ്ങളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.