അതിരമ്പുഴ: മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച അതിരമ്പുഴ, നീണ്ടൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങൾ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ മേഖലയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
അതിരമ്പുഴ വില്ലേജിലെ ശ്രീകണ്ഠമംഗലം, കുറ്റിയേൽ ഭാഗങ്ങളിലായി 16 വീടുകളും കൈപ്പുഴ വില്ലേജിലെ കൈപ്പുഴ ഭാഗത്ത് 10 വീടുകളും മരം വീണ് തകർന്നു. പ്രകൃതി ദുരന്തത്തിൽപ്പെടുത്തി ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്നു മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഒട്ടേറെ റബർ മരങ്ങൾ ഒടിഞ്ഞു വീണ കൈപ്പുഴ കല്ലംതൊട്ടിയിൽ ഭാഗവും മന്ത്രി സന്ദർശിച്ചു.
സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കാനാവശ്യമായ നടപടികൾ പൂർത്തിയാക്കി വൈദ്യുതി ബന്ധം കഴിയുന്നത്ര വേഗത്തിൽ പുന:സ്ഥാപിക്കാനും, തകർന്ന വീടുകളുടെ കണക്കെടുത്തു റിപ്പോർട്ട് ഉടൻതന്നെ തഹസീൽദാർക്ക് നൽകുവാനും ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർമാരോട് നിർദ്ദേശിച്ചു.
നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, പഞ്ചായത്തംഗം പി.ഡി. ബാബു, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ എൻ. രാജേഷ്, അതിരമ്പുഴ വില്ലേജ് ഓഫീസർ പി.വി. ലാൽ ദാസ്, കൈപ്പുഴ വില്ലേജ് ഓഫീസർ കെ.പി. സ്മിത തുടങ്ങിയവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.