കോട്ടയം : ലഹരി വിപത്തിനെതിരായ പോരാട്ടം രാജ്യമൊന്നടങ്കം ഏറ്റെടുക്കേണ്ട ദൗത്യമെന്ന് മഹാരാഷ്ട്ര ഗവർണർ സി. പി രാധാകൃഷ്ണൻ. മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഉച്ചകോടി ഡ്രക്സിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ മാഫിയയായി ലഹരി മാഫിയ മാറി. ചെറിയ ഉൽപ്പന്നം വഴി വലിയ ലാഭം കൊയ്യുന്ന ലഹരി മാഫിയകളെ ഉൻമൂലനം ചെയ്യാൻ ബോധവൽക്കരണമാണ് വേണ്ടത്. ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലെന്ന് യുവാക്കൾ പ്രതിജ്ഞയെടുക്കണമെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
സമൂഹത്തെ ബാധിച്ചിരിക്കുന്ന ക്യാൻസറായി മദ്യ-മയക്കുമരുന്ന് ഉപയോഗം മാറിക്കഴിഞ്ഞെന്ന് അധ്യക്ഷ പ്രസംഗത്തിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവർ പള്ളികളുടെയും,സഭയുടെയും ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം. ലഹരിയുടെ അടിമത്തത്തിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട എല്ലാ സഹായവും നൽകാൻ സഭ സജ്ജമാണ്. മാനസികവും, ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാനുള്ള കൈത്താങ്ങ് സഭ നൽകും. യുവാക്കൾ ജീവിതം ലഹരിയാക്കണം. ആരോഗ്യസംരക്ഷണം ലഹരിയാക്കണം. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനായി കോട്ടയം നഗരത്തോട് ചേർന്നുള്ള സഭയുടെ 14 ഏക്കർ സ്ഥലത്ത് വെൽനസ് പാർക്ക് സ്ഥാപിക്കുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിൽ മതങ്ങളെ ഒരുമിപ്പിച്ചുള്ള പോരാട്ടത്തിന് കാതോലിക്കാ ബാവാ നേതൃത്വം നൽകണമെന്ന് ആശംസാപ്രസംഗത്തിൽ മാർത്തോമ്മാ സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണബാസ് സഫഗ്രൻ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ ദൗത്യത്തോട് ചേർന്നുനിൽക്കുന്നതായി സിറോ മലബാർ സഭ പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മലങ്കരസഭയുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നതായി സി.എസ്.ഐ സഭ മധ്യകേരള ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ വ്യക്തമാക്കി. സാമൂഹിക നൻമ ലക്ഷ്യമാക്കിയുള്ള ഈ മുന്നേറ്റത്തിൽ ഏവരും ഒരേ മനസോടെ ഒപ്പമുണ്ടെന്ന് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം ഷഫീഖ് മന്നാനി പ്രതികരിച്ചു.
ലഹരിമുക്ത സമൂഹത്തിനായുള്ള മുദ്രാവാക്യം പൊതുസമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസാ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സഭയുടെ മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ സ്വാഗതം ആശംസിച്ചു. മാനവ ശാക്തീകരണ വിഭാഗം ഡയറക്ടർ ഫാ.പി.എ ഫിലിപ്പ് നന്ദിരേഖപ്പെടുത്തി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്,ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ്, വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം,മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, വിവിധ ആധ്യാത്മിക സംഘടനകളുടെ ചുമതലക്കാർ, വൈദികർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.