കാഞ്ഞിരപ്പള്ളി: ഒരു പവൻ സ്വർണ്ണത്തിനായി സുഹൃത്തായ യുവാവിനെ സയനൈഡ് നൽകി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 10 വർഷങ്ങൾക്കു ശേഷം വലയിലാക്കി കാഞ്ഞിരപ്പള്ളി പോലീസ്.
കർണാടക കുടക് സ്വദേശിയായ ആനന്ദ് (വിക്രം) ആണ് അറസ്റ്റിൽ ആയത്. ഒരു പവൻ തൂക്കം വരുന്ന സ്വർണമാല അപഹരിക്കുന്നതിനായി സുഹൃത്തായ ടോം ജോസഫ് (25)എന്ന യുവാവിനെ വിക്രവും ഒന്നാം പ്രതിയും അംഗപരിമിതനുമായ ദീപുവും ചേർന്ന് സൈനയ്ഡ് കൊടുത്ത ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിനടന്ന പ്രതി കഴിഞ്ഞ 10 വർഷത്തിലധികമായി പോലീസിനെ കബളിപ്പിച്ച് ഒളിച്ചു കഴിയുകയായിരുന്നു.
പ്രതിയെ പല പ്രാവശ്യം അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രതിയായ വിക്രത്തിനെ അന്വേഷിച്ച് കാഞ്ഞിരപ്പള്ളി പോലീസ് അയാളുടെ സ്വദേശമായ കുടകിൽ പല പ്രാവശ്യം പോയിരുന്നുവെങ്കിലും ഇയാൾ സ്വന്തം സ്ഥലത്ത് വരാറില്ലെന്നും അവിടെ നിന്നും താമസം മാറിയെന്നും ആണ് പോലീസിന് ലഭിച്ചിരുന്ന വിവരം. സ്ഥലവാസികളുമായി ബന്ധം സ്ഥാപിച്ച് വിവരം ശേഖരിച്ച് അന്വേഷണം നടത്തി വന്നിരുന്ന പോലീസിന് വിക്രം 6 മാസം മുൻപ് അവിടെ മുടി വെട്ടിക്കാൻ വന്നിരുന്നു എന്ന അറിവ് ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് അതിർത്തിയിൽ ബാവലി കാട്ടിക്കുളം എന്ന സ്ഥലത്ത് ഉണ്ട് എന്ന സൂചന ലഭിക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി എസ് ഐ കെ എ നജീബ്, സിവിൽ പോലീസ് ഓഫീസർ വിമൽ ബി നായർ എന്നിവർ കോടതിയിൽ നിന്നും പ്രതിയ്ക്കായി പുറപ്പെടുവിച്ച വാറണ്ടുമായി വയനാട് അതിർത്തിയിലെത്തുകയും വയനാട് അതിർത്തിയിൽ വനത്തിലും മറ്റുമായി ജോലി ചെയ്തു കഴിഞ്ഞിരുന്ന വിക്രത്തിനെ കണ്ടെത്തുകയും പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മൽപിടുത്തത്തിലൂടെ കീഴടക്കുകയുമായിരുന്നു. മൊബൈൽ ഫോൺ വളരെ കുറച്ച് മാത്രം ഉപയോഗിക്കുകയും ഒറ്റക്ക് പലയിടങ്ങളിലായി ജീവിച്ചു വരുകയും ചെയ്തിരുന്ന വിക്രത്തിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിലെ ഒന്നാം പ്രതിയും ചലനശേഷി നഷ്ടപ്പെട്ട ആളുമായ ദീപു കൊട്ടാരക്കരയിൽ ഒരു അഭയ കേന്ദ്രത്തിലാണ് താമസം. ഇയാളെ പോലീസ് ആംബുലൻസിൽ ആണ് കോടതിയിൽ ഹാജരാക്കി കൊണ്ടിരിക്കുന്നത്.