കുമരകം, ചുങ്കം, പരിപ്പ്, കുടമാളൂർ ഭാഗത്തുനിന്ന് കോട്ടയത്തേക്കെത്തുന്ന സ്വകാര്യ ബസുകൾക്ക് കോട്ടയം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കരണം.


കോട്ടയം: കുമരകം, ചുങ്കം, പരിപ്പ്, കുടമാളൂർ ഭാഗത്തുനിന്ന് കോട്ടയത്തേക്കെത്തുന്ന സ്വകാര്യ ബസുകൾക്ക് കോട്ടയം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി.

 

 തിങ്കളാഴ്ച മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയിരിക്കുന്നത്. ബസ്സ് ഉടമകളുമായി ചർച്ച നടത്തിയ ശേഷമാണ് പരിഷ്കരണം ഏർപ്പെടുത്തിയത്. ഇത് മൂലം ബേക്കർ ജംഷനിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് പോലീസ് പറഞ്ഞു. ബേക്കർ ജംഷനിലെ ബസ് സ്റ്റോപ്പ് ശാസ്ത്രിറോഡിലേക്ക് മാറ്റി.

 

 കോട്ടയത്തു നിന്നും തിരികെ പോകുന്ന ബസുകളുടെ ബേക്കർ കവലയിലെ സ്റ്റോപ്പിൽ മാറ്റമില്ല. കുമരകം, ചുങ്കം, പരിപ്പ്, കുടമാളൂർ ഭാഗത്തു നിന്ന് കോട്ടയം നഗരത്തിലേക്കെത്തുന്ന ബസുകൾ ബേക്കർ ജംക്ഷനിൽ നിന്നും വൈഎംസിഎ കവലയിലെത്തി ശാസ്ത്രിറോഡിൽ യാത്രക്കാരെ ഇറക്കിയശേഷം കുര്യൻ ഉതുപ്പ് റോഡിലൂടെ നാഗമ്പടം ബസ്‌സ്റ്റാൻഡിലേക്ക് പോകണം.

 

പരീക്ഷണം വിജയിച്ചാൽ പരിഷ്കാരം സ്ഥിരമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.