കോട്ടയം: ആറാമത് സംസ്ഥാന കുടുംബശ്രീ കലോത്സവം അരങ്ങ് 2025 വേദികളുടെ പേര് കൊണ്ട് മാത്രമല്ല വ്യത്യസ്തമാകുന്നത്. വിജയികളാകുന്നവർക്ക് നൽകുന്ന ട്രോഫിയിലുമുണ്ടൊരു വൈവിധ്യം. അരങ്ങ് 2025 എന്നു തടിയിൽ കൊത്തിയെടുത്ത ട്രോഫിയാണ് വിജയികൾക്ക് നൽകുന്നത്.
ഓരോ ദിവസവും നടക്കുന്ന മത്സരത്തിന്റെ പേര് എഴുതി ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം രേഖപ്പെടുത്തിയ ട്രോഫി ഓരോ ദിവസത്തെയും ഫലപ്രഖ്യാപനത്തിന് ശേഷം നൽകും. വിന്നേഴ്‌സ് കോർണർ ഇതിനായി സഞ്ജീകരീച്ചിട്ടുണ്ട്. ഇവിടെവെച്ച് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. എറണാകുളം മുളന്തുരുത്തിയിലുള്ള ദിവ്യാംഗിതരുടെ കൂട്ടായ്മയായ തക്ഷൻ ക്രിയേറ്റേഴ്‌സ് തീർത്ത ട്രോഫിയാണ് ഓരോന്നും.
765 ട്രോഫികളാണ് ഇവർ രൂപകൽപ്പന ചെയ്തത്. ചാമ്പ്യൻമാരുവുന്ന ജില്ലയ്ക്ക് നൽകുന്ന ഓവറോൾ ട്രോഫിയും തടിയിൽ തീർത്തതുന്നെ. പതിനാല് വേദികളിലായി 49 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 3500-ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും. അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളാണ് പ്രധാന വേദി.
സെന്റ് അലോഷ്യസ് എച്ച്.എസ് ഓപ്പൺ സ്റ്റേജ്, എ.സി പാരിഷ് ഹാൾ, വിശ്വമാതാ ഓഡിറ്റോറിയം, സെന്റ് അലോഷ്യസ് എൽ.പി സ്‌കൂൾ, സെന്റ് മേരീസ് ഗേൾസ് യു.പി സ്‌കൂൾ എന്നിവയാണ് സ്റ്റേജ് ഇനങ്ങളുടെ വേദികൾ. കലോത്സവം മേയ് 28 ബുധനാഴ്ച സമാപിക്കും.