പെരുമഴക്കാലം! മഴക്കലിയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, പടിഞ്ഞാറൻ മേഖലകളിൽ വെള്ളം കയറി.


കോട്ടയം: കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. മഴ കനത്തതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം വരെ കനത്ത മഴയിൽ 69 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

 

 വെള്ളം കയറിയ വീടുകളിൽ നിന്നുള്ളവരെയും അപകടസാധ്യതാ മേഖലകളിലുള്ളവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ജില്ലയിൽ 8 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കോട്ടയം താലൂക്കിൽ 6 ദുരിതാശ്വാസ ക്യാമ്പുകളും മീനച്ചിൽ താലൂക്കിൽ 2 ദുരിതാശ്വാസ ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്.

 

കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കെഎസ്ഇബിയുടെ നഷ്ടം 2.15 കോടി രൂപയാണ്. പൊതുമരാമത്ത് വകുപ്പിന്റെ നഷ്ടം 1.41 കോടി രൂപയും. ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ കാറ്റാണ്. ഇല്ലിക്കൽ- 15ൽ കടവ് റോഡിൽ പാണംപടി കവലയിൽ മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പുതുപ്പള്ളി അങ്ങാടി റോഡിൽ ജോർജിയൻ സ്കൂളിന്റെ മുൻവശത്ത് വൻ തേക്കുമരം കടപുഴകി വീണു.

 

 പനച്ചിക്കാട് പാഴൂർപറമ്പിൽ ഗിരീഷ് കുമാറിന്റെ വീടിനുമുകളിലേക്ക് മരം വീണു. ചന്നാനിക്കാട് കണിയാമല കവലയിലെ ഐക്കര കരോട്ട് രാജേഷിന്റെ വീടിനുമുകളിലേക്ക് മരം വീണു നാശനഷ്ടങ്ങൾ സംഭവിച്ചു. കനത്ത മഴയിൽ പടിഞ്ഞാറൻ മേഖലകളിലുള്ളവർ ആശങ്കയിലാണ്. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കോട്ടയം-കുമരകം റോഡിൽ വെള്ളം കയറി. കോട്ടയം, വൈക്കം താലൂക്കുകളിലായി ആയിരത്തിലേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ളാക്കാട്ടൂർ ആലിപ്പുഴയിൽ കാറിന് മുകളിൽ മരം വീണു.