ദുരിതപ്പെയ്ത്ത്! ജില്ലയിൽ പെയ്യുന്നത് അതിശക്തമായ മിന്നൽ മഴ, വ്യാപക നാശനഷ്ടങ്ങൾ, പ്രളയ ഭീതിയിൽ കോട്ടയം.


കോട്ടയം: ഒരു മാസം മുൻപ് വരെ കനത്ത ചൂടിൽ വെന്തുരുകിയ കോട്ടയം, ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച കോട്ടയം, ഇന്ന് തോരാ ദുരിതപ്പെയ്ത്തിൽ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴ ജില്ലയിൽ ശക്തമായി തുടരുകയാണ്.

 

വരും ദിവസങ്ങളിലും അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. ജില്ലയിൽ പെയ്തിറങ്ങുന്നത് അതിശക്തമായ മിന്നൽ മഴയാണ്.

 

 അതേസമയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങിയതിനാൽ ജനങ്ങൾ ഭീതിയിലാണ്. ജില്ലയിലെ പ്രധാന നദികളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തോടുകളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയരുകയാണ്. നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

 

 അതിശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം, വൈക്കം താലൂക്കുകളിലായി ആയിരത്തലേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പടിഞ്ഞാറൻ മേഖലകളിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. കോട്ടയം - കുമരകം റോഡിലും, ഇടവഴികളിലുമടക്കം വെള്ളം കയറി.  മണർകാട്, വിജയപുരം പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭാ മേഖലകളിലും വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.