കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ(23) ഓർമകൾക്ക് ഇന്ന് 2 വർഷം.
2023 മെയ് 10 ന് പുലർച്ചെ 4:30 ന് ആയിരുന്നു സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന സന്ദീപ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും അവയെല്ലാം പുറത്തുകൊണ്ടുവരുമെന്നും പിതാവ് മോഹൻദാസ് പറഞ്ഞു.
ആതുര സേവികയുടെ ചിരകാലസ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്ന മഹത്തായ ലക്ഷ്യവുമായ് വന്ദനയുടെ മാതാപിതാക്കൾ ചേർന്ന് തൃക്കുന്നപ്പുഴ വലിയ പറമ്പിൽ ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന് തുടക്കം കുറിച്ചിരുന്നു. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും മകളായിരുന്നു വന്ദന.