ജാർഖണ്ഡിലെ പലാമു ജില്ലയുടെ കലക്ടറായി കോട്ടയം സ്വദേശിനി.

കോട്ടയം: ജാർഖണ്ഡിലെ പലാമു ജില്ലയുടെ കലക്ടറായി കോട്ടയം സ്വദേശിനി ചുമതലയേറ്റു. കോട്ടയം കഞ്ഞിക്കുഴി പള്ളിപ്പറമ്പിൽ പരേതനായ പ്രൊഫ.സലിം ജോർജ്-ഡോ.പി.ജി.അയിഷ ദമ്പതികളുടെ മകളായ സമീര സലിം ആണ്  ജാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ലയുടെ കലക്ടറായി ചുമതലയേറ്റത്.

 

 ജാർഖണ്ഡ് കേഡർ 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് സമീര. സിവിൽ സർവീസ് പരീക്ഷയിൽ 30-ാം വയസ്സിൽ 28-ാം റാങ്ക് നേടിയാണ് ഐഎഎസിൽ പ്രവേശിച്ചത്. ഏബൽ എബ്രഹാമാണ് ഭർത്താവ്. മകൻ 2 വയസ്സുകാരൻ പ്രണവ്. മികച്ച നർത്തകിയും സ്‌കൂൾ കലാതിലകവുമായിരുന്നു സമീര. 2020 ൽ റാഞ്ചി സദറിലെ സബ് ഡിവിഷണൽ ഓഫീസറായിട്ടായിരുന്നു ആദ്യ നിയമനം.

 

 നിരവധി പ്രധാന പദവികൾ വഹിച്ച ശേഷമാണ് ഇപ്പോൾ ജില്ലാ കലക്ടറായി നിയമിതയായിരിക്കുന്നത്. 2015-ലാണ് െഎ.എ.എസ്. പരീക്ഷാ പരിശീലനത്തിനായി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. മോക്ക് ഇന്റർവ്യൂവുകൾക്കായി തിരുവനന്തപുരത്തെ ഒന്നുരണ്ട് സ്ഥാപനങ്ങളിലും പഠിച്ചു. പത്താം ക്ളാസ് വരെ മലയാളം മീഡിയത്തിലായിരുന്നു പഠനം. അതുകൊണ്ട് തന്നെ മലയാളമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്.

 

കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പത്താം ക്ളാസില്‍ പാസായത് 15-ാം റാങ്കോടെ. ഗിരിദീപം ബഥനി സ്‌കൂളില്‍നിന്ന് 12-ാം ക്ളാസ് വിജയിക്കുന്നതും ഉയർന്ന റാങ്കോടെയായിരുന്നു. ചെന്നൈ സ്റ്റെല്ലാ മേരീസില്‍ സ്വര്‍ണ മെഡലോടെയാണ് ഫിസിക്സിൽ ബി.എസ്.സി വിജിയിച്ചത്. എം.എസ്.സി. പഠനം ധ്യാന്‍ബാദ്ഐ ഐ ടി യിലാണ് പൂർത്തിയാക്കിയത്.  2010ൽ ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ബോണിൽ നിന്നും  അഞ്ച് വര്‍ഷത്തെ ഗവേഷണ ഉദ്യോഗവൃത്തിയും കഴിഞ്ഞാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് സമീര എത്തിയത്. 2003-ല്‍ സി.ബി.എസ്.സി. സംസ്ഥാന കലോത്സവത്തിലെ കലാതിലകമായിരുന്നു സമീര.