കുടുംബശ്രീ സംസ്ഥാന കലോത്സവം: അരങ്ങിൽ കലാകിരീടം കണ്ണൂരിന്.

കോട്ടയം: അയല്‍ക്കാരും തുടര്‍ ചാമ്പ്യന്മാരുമായ കാസര്‍ഗോഡിനെ 20 പോയിന്റുകള്‍ക്ക് പിന്നിലാക്കി കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2025ന്റെ ഓവറോള്‍ ചാമ്പ്യന്‍പട്ടം കണ്ണൂര്‍ കരസ്ഥമാക്കി.

 

 സംസ്ഥാനത്തെ 14 ജില്ലകളെയും പ്രതിനിധീകരിച്ചെത്തിയ മൂവായിരത്തോളം അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സര്‍ഗ്ഗവൈഭവത്തിന് വേദിയൊരുക്കിയ അരങ്ങിന്റെ ആദ്യ ദിനം മുതല്‍ പോയിന്റ് പട്ടികയില്‍ ലീഡ് കരസ്ഥമാക്കിയ കണ്ണൂര്‍ പിന്നീട് ഒരിക്കല്‍പ്പോലും പിന്നില്‍പ്പോയില്ലെന്നതും മറ്റൊരു പ്രത്യേകത. മെയ് 26ന് കോട്ടയം അതിരമ്പുഴയില്‍ ആരംഭിച്ച അരങ്ങ് കലോത്സവത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി സംഘടിപ്പിച്ച സ്റ്റേജ്, സ്റ്റേജ് ഇതര മത്സരങ്ങളില്‍ 217 പോയിന്റോടെയാണ് കണ്ണൂര്‍ ചാമ്പ്യന്മാരായത്.

 

 കാസര്‍ഗോഡ് ജില്ല 197 പോയിന്റും സ്വന്തമാക്കി. 104 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കും ഫസ്റ്റ്, സെക്കന്‍ഡ് റണ്ണേഴ്‌സ്അപ്പിനുമുള്ള ട്രോഫികള്‍ ജോസ് കെ. മാണി സമ്മാനിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ യോഗത്തില്‍ അധ്യക്ഷയായി. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു.

 

കലോത്സവനഗരിയില്‍ ശുചിത്വം ഉറപ്പുവരുത്തിയ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല ഉപഹാരം സമ്മാനിച്ചു. അരങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച കലക്കൂട്ടം റീല്‍സ് മത്സരത്തില്‍ വിജയിയായ കണ്ണൂര്‍ സ്വദേശി ഷിജില്‍ കാരായിക്കുള്ള പുരസ്‌ക്കാരം ഹേമലതാ പ്രേംസാഗര്‍ സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ മറ്റ് മത്സരവിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ആര്‍. അനുപമ, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗവ്‌ലി ജോര്‍ജ്ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം സൈനമ്മ ഷാജു എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എഎസ് സ്വാഗതവും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ കെ.യു നന്ദിയും പറഞ്ഞു.