കോട്ടയം: പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി എന്ന് ജോസ് കെ മാണി എം പി.
സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. കോട്ടയത്തെ ലോക്‌സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് ഇന്ത്യയിലെ മെട്രൊപൊലിറ്റന്‍ നഗരങ്ങള്‍ക്ക് മാത്രം അനുവദിക്കുന്ന സയന്‍സ് സിറ്റി കോട്ടയത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ് സിറ്റിയാണ് കുറവിലങ്ങാട്ട് സ്ഥാപിതമാകുന്നത്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകാരപ്രദമായ സയന്‍സ് ഗ്യാലറികള്‍, സയന്‍സ് പാര്‍ക്ക്, ആക്ടിവിറ്റി സെന്റര്‍ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍, ഫുഡ് കോര്‍ട്ട്, വാനനിരീക്ഷണ കേന്ദ്രം, ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍, കോബൗണ്ട് വാള്‍, ഗേറ്റുകള്‍, റോഡിന്റെയും ഓടയുടെയും നിര്‍മ്മാണം, വാട്ടര്‍ ടാങ്ക്, തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്. സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌പേസ് തിയേറ്റര്‍, മോഷന്‍ സ്റ്റിമുലേറ്റര്‍, എന്‍ട്രി പ്ലാസ, ആംഫിതിയേറ്റര്‍ തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തിന് 25 കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിട്ടുണ്ട്.