മലരിക്കലിലും അമ്പാട്ടുകടവിനും മുൻപേ സഞ്ചാരികൾക്ക് പിങ്ക് വിസ്മയത്തിന്റെ പറുദീസയൊരുക്കി കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം.


കോട്ടയം: മലരിക്കലിലും അമ്പാട്ടുകടവിനും മുൻപേ സഞ്ചാരികൾക്ക് പിങ്ക് വിസ്മയത്തിന്റെ പറുദീസയൊരുക്കി കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം. സഞ്ചാരികൾ അധികമെത്താത്ത പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് കൊല്ലാട് കിഴക്കുപുറത്താണ് ആമ്പൽ വിസ്മയം പൂത്തുലഞ്ഞു നിൽക്കുന്നത്.

 

 കോട്ടയം നഗരത്തിൽ നിന്നും ആറര കിലോമീറ്റർ മാത്രമാണ് നയന വിസ്മയകരമായ ഈ കാഴ്ച്ചകളിലേക്കുള്ള ദൂരം. 200 ഏക്കർ പാടശേഖരത്തിൽ നിലവിൽ 110 ഏക്കറിലധികം സ്ഥലത്താണ് ആമ്പൽ പൂവിട്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും കൂടുതൽ ശ്രദ്ധ കവർന്നിരിക്കുന്നത് മലരിക്കലും അമ്പാട്ടുകടവുമായതിനാൽ സഞ്ചാരികൾ എത്തുന്നതും അവിടേക്കാണ്. എന്നാൽ അമ്പാട്ട് കടവ്, മലരിക്കൽ എന്നിവിടങ്ങളിൽ ഇതുവരെ പൂക്കൾ വിരിഞ്ഞു തുടങ്ങിയിട്ടില്ല. അതിനാൽ കൂടുതൽ പേർ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽ വിസ്മയം കാണാനായി എത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തോളമായി കേട്ടറിഞ്ഞു കൂടുതൽ ആളുകൾ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം കാണാനായി എത്തുന്നുണ്ട്. വള്ളത്തിൽ സഞ്ചരിച്ചു ആമ്പൽ പൂക്കൾ അടുത്തു കാണുന്നതിനും സൗകര്യമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഫോട്ടോഷൂട്ടുകൾക്കായും ആളുകൾ എത്തിയിരുന്നു. കോട്ടയത്തിന്റെ സ്വന്തം ആമ്പൽ വസന്തം ഇനി മലരിക്കലിലും അമ്പാട്ടുകടവിനുമൊപ്പം കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലും കാണനല്ല അസുലഭ നിമിഷങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. മൂന്നാറിന് സഞ്ചാരികളെ സമ്മാനിച്ച നീലക്കുറിഞ്ഞി പോലെയാണ് കോട്ടയത്തിനു ആമ്പൽ വിസ്മയം. 12 വര്ഷത്തിലൊരിക്കലാണ് മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നതെങ്കിൽ കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ് ആമ്പൽ വസന്തം. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. 

ചിത്രം:സിബി കെ തമ്പി