അയച്ച പണം കൈമാറിയില്ല; പേടിഎം 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ.


കോട്ടയം: ഡിജിറ്റൽ പണമിടപാടു നടത്തുന്ന പേടിഎം വഴി അയച്ച പണം കൈമാറാതിരുന്നതിന് അക്കൗണ്ട് ഉടമയ്ക്കു 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും പേടിഎം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ.

 

 ആർ. ജോഷി എന്ന വ്യക്തി 2022 ഡിസംബർ 12ന് തന്റെ ബിസിനിസ് പങ്കാളിയായ ലിനോൾഫ് ജോസഫിന് അയച്ച 30000 രൂപ പേടിഎം കൈമാറിയില്ല എന്ന പരാതിയിലാണ് കമ്മിഷൻ നടപടി. ഇതുമൂലം ജോഷിക്ക് അധികമായി 30000 രൂപ ചെലവിടേണ്ടിവന്നു എന്നു പരാതിയിൽ പറയുന്നു. കേസിൽ വിശദമായ തെളിവെടുപ്പു നടത്തിയ കമ്മിഷൻ പരാതിക്കാരന്റെ അക്കൗണ്ടിൽനിന്നു പണം കൈപ്പറ്റിയ പേടിഎം യഥാസമയം പണം കൈമാറുന്നതിൽ വീഴ്ച വരുത്തി എന്നു കണ്ടെത്തി. സംഭവത്തിൽ ജോഷി നൽകിയ പരാതിയിൽ തുടർ നടപടികളൊന്നും സ്വീകരിക്കാതിരുന്നതു പേടിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്നും കമ്മിഷൻ വിലയിരുത്തി. തുടർന്നു പരാതിക്കാരന് 30,000 രൂപ ഒമ്പതുശതമാനം പലിശസഹിതവും 10,000 രൂപ നഷ്ടപരിഹാരവും 3500 രൂപ കോടതിച്ചെലവും എതിർകക്ഷിയായ പേടിഎം അധികൃതർ നൽകണമെന്ന് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റായും കെ.എം. ആന്റോ മെമ്പറായുമുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.