എരുമേലി സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണമെന്നു കോടതി ഉത്തരവ്, ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിര


എരുമേലി: ബിരുദ വിദ്യാർത്ഥിനിയായ എരുമേലി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനത്തിൽ സിബിഐ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണമെന്നു കോടതി ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നിർദ്ദേശം. ജെസ്‌നയുടെ പിതാവിന്റെ ആരോപണങ്ങൾ അനുമാനങ്ങളും സംശയങ്ങളും മാത്രമെന്ന് ആയിരുന്നു കഴിഞ്ഞ ദിവസം സി ബി ഐ കോടതിയിൽ മറുപടി നൽകിയത്. ഡിഗ്രിക്ക് ഒപ്പം പഠിച്ച സുഹൃത്ത് ജെസ്നയെ ചതിച്ചതായി സംശയമുണ്ട് എന്നും ജെസ്‌നയെ കാണാതായി എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിൽ സി ബി ഐ അന്വേഷണം നടത്തിയില്ലെന്നും ജെസ്‌നയുടെ ശാരീരിക പ്രശനങ്ങൾ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി പിതാവ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു പിതാവ് ഹർജിയിൽ പറയുന്നു. അതോടൊപ്പം ജെസ്നയെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്നും രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയത് എന്നും പിതാവ് പറയുന്നു. ക്രൈംഞ്ചാഞ്ച് വസ്ത്രം വീട്ടിൽ നിന്ന് ശേഖരിച്ചതായും എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ല എന്നാണു സി ബി ഐ അഭിഭാഷകൻ പറയുന്നതെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 6 മാസം കൂടി സിബിഐ അന്വേഷണം നീട്ടണമെന്നും പിതാവ് ആവശ്യപ്പെട്ടു.