മോദി ഭരണത്തിന്റെ 10 വർഷങ്ങളിൽ ആഗോള വികസന സൂചികകളിൽ ഒന്നിൽ പോലും ഇന്ത്യയുടെ റാങ്ക് മെച്ചപ്പെട്ടിട്ടില്ല: ടി എം തോമസ് ഐഎസക്‌.


പത്തനംതിട്ട: മോദി ഭരണത്തിന്റെ 10 വർഷങ്ങളിൽ ആഗോള വികസന സൂചികകളിൽ ഒന്നിൽ പോലും ഇന്ത്യയുടെ റാങ്ക് മെച്ചപ്പെട്ടിട്ടില്ല എന്ന വസ്തുത ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് എന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ.ടി.എം. തോമസ് ഐസക്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലോക സന്തോഷ സൂചികയിൽ 143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126-ാമതാണ്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വ്യകസന പരിഹാര ശൃംഖല എല്ലാ വർഷവും പുറത്തിറക്കുന്ന ലോക സന്തോഷ സൂചികയിൽ 2013ൽ 111-ാം സ്ഥാനത്തുനിന്ന് ഇന്ത്യ ഓരോ വർഷവും പിന്നോട്ടുപോവുകയും കോവിഡ് സമയത്ത് 2021ൽ 139-ാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ 126-ാമതായി എന്നും അദ്ദേഹം പറഞ്ഞു. ലോക സന്തോഷ സൂചിക തയ്യാറാക്കുന്നത് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനനത്തിലാണ്. സന്തോഷം ഉണ്ടാവണമെങ്കിൽ നല്ല ആളോഹരി വരുമാനം, ഉയർന്ന ആയുർദൈർഖ്യം, ശക്തമായ സാമൂഹ്യ സുരക്ഷ, ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതിയിൽ നിന്നുള്ള മോചനവും മറ്റും വേണമെന്നാണ് സൂചിക തയ്യാറാക്കുന്ന ഐക്യരാഷ്ട്ര സഭയുടെയും ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്ഷേമ ഗവേഷണ കേന്ദ്രത്തിന്റെയും അനുമാനം. മാനവ വികസന സൂചികയിലും പട്ടിണി സൂചികയിലും ലിംഗസമത്വ സൂചികയിലും എല്ലാം പിന്നിലായ ഇന്ത്യ ലോക സന്തോഷ സൂചികയിലും പിന്നിലാകുന്നത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ, ഇന്ത്യ അടുത്തുതന്നെ വികസിത രാജ്യമാകുമെന്ന് പ്രഖ്യാപിക്കുന്ന മോദി ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ യാഥാർഥ്യമാണ് ഈ സൂചികയിലും പുറത്തുവരുന്നത് എന്ന് തോമസ് ഐസക് പറഞ്ഞു. ഇന്ത്യയിൽ മുതിർന്നവരെക്കാളും യുവാക്കൾക്കാണ് ജീവിത സംതൃപ്തി കുറവ് എന്ന പ്രത്യേകതയും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. മുതിർന്നവരിൽ തന്നെ ഉയർന്ന വിദ്യാഭ്യാസം നേടിയവരും ജാതി വ്യവസ്ഥയിൽ ഉയർന്നവരുമാണ് ജീവിതത്തിൽ കൂടുതൽ സംതൃപ്തി അറിയിക്കുന്നത്. അവരിൽ തന്നെ പുരുഷൻമാർക്കാണ് സ്ത്രീക്കളെക്കാളും ജീവിത സംതൃപ്തിയുള്ളത്. ജാതിയുടെയും ലിംഗത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെയും ജനങ്ങളുടെ ക്ഷേമത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന അസമത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കഥകളാണ് ഓരോ സൂചികയും പറയുന്നത്. ഇതേ സൂചികകൾ അടിസ്ഥാനമാക്കുന്ന എല്ലാ മാനദണ്ഡങ്ങളിലും കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ് എന്നതും മറന്നുകൂടാ. മോദി ഭരണത്തിൽ ഇന്ത്യ പിന്നോട്ട് പോവുകയാണെങ്കിൽ ഇന്ത്യയിൽ ബദൽ ശക്തമായി ഉയർത്തുന്നത് കേരളമാണ്. വർഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ ശക്തമായി നിലപാടെടുക്കുകയും ജാതി-മത വിവേചനങ്ങൾക്കെതിരെ പോരാടുകയും സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി നിലകൊള്ളുകയും ജനങ്ങളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തതുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുകയും ചെയ്യുന്ന കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. ഈ കേരളം ഇതേ പാതയിൽ മുന്നോട്ടു പോകണമെങ്കിൽ ഇടതുപക്ഷ എംപിമാർ പാർലിമെന്റിൽ ഉണ്ടാകണം എന്നും തോമസ് ഐസക്ക് പറഞ്ഞു.