സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷസ്ഥാനമൊഴി


കോട്ടയം: സിറോ മലബാർ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു. സിറോ മലബാർ സഭാ ആസ്‌ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ്‌ -മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി1945 ഏപ്രിൽ 19 നായിരുന്നു ജനനം. 1972 ഡിസംബർ 18 ന് മാർ ആന്റണി പടിയറയിൽ നിന്നുമാണ് പൗരോഹിത്യം സ്വീകരിച്ചത്. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി. 1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18-ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2-ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു. 2011 മേയ് 26-ന് സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു. ഏറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനവും മാർ ആലഞ്ചേരിയാണ് വഹിച്ചത്. മേയ് 29-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ 2012 ജനുവരി 6-ന് കർദ്ദിനാളായി ഉയർത്തുന്ന മാർപ്പാപ്പയുടെ സന്ദേശം അറിയിച്ചു. ഫെബ്രുവരി 18-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച് മാർ ആലഞ്ചേരി കർദ്ദിനാൾ പദവി സ്വീകരിച്ചു. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കൊണ്‍ക്ലേവില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും പങ്കെടുത്തിരുന്നു. സാര്‍വ്വത്രിക സഭയില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ ഒരാളായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി. കര്‍ദിനാളെന്ന നിലയില്‍ അദ്ദേഹം പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലും വിശ്വാസ തിരുസംഘകാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും അംഗമായിരുന്നു. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍ 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്. സഭയിലെ വൈദിക പരിശീലകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാന്‍സലര്‍ പദവിയും കര്‍ദിനാള്‍ ആലഞ്ചേരിയില്‍ നിക്ഷിപ്തമായിരുന്നു. നിലവിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് സ്ഥാനവും മാർ ആലഞ്ചേരി അലങ്കരിക്കുന്നു. സഭയുടെ മൂന്നാമത്തെ മേജർ ആർച്ച്ബിഷപ്പായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 2019 ജൂലൈയിൽ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. 2022 നവംബർ 22 ന് രാജി മാർപ്പാപ്പയ്ക്ക് അയച്ചു. ഇപ്പോൾ മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കർദിനാൾ എന്ന നിലയിൽ ചുമതലകൾ തുടരുമെന്നും സന്തോഷത്തോടെയാണ് സ്ഥാനം ഒഴിയുന്നതെന്നും മാർ ആലഞ്ചേരി അറിയിച്ചു. മേജർ ആർച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ താൽക്കാലിക ആർച് ബിഷപ്പാകും. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിൽ സിനഡ് തീരുമാനിക്കും. ആലഞ്ചേരി ഇനി മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും.