ജില്ലാ കളക്ടറുടെ ഇടപെടൽ; ജോസിമോൾക്ക് ആധാറായി.


കോട്ടയം: കൈവിരലുകൾ ഇല്ലാത്തതിനാൽ ആധാർ ലഭിക്കാതിരുന്ന ഭിന്നശേഷിക്കാരി ജോസിമോൾക്ക് ആധാർ ലഭിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ ഇടപെടലിലാണ് ആധാർ ലഭിക്കുന്നതിന് വഴിയൊരുങ്ങിയത്. കുമരകം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ താമസക്കാരിയാണ് നാൽപ്പത്തിമൂന്നുകാരിയായ ജോസിമോൾ. അപൂർവ രോഗംബാധിച്ച ജോസിമോൾക്ക് രണ്ട് കൈകളിലും കാലുകളിലും വിരലുകൾ ഭാഗികമാണ്. സ്വയംതിരിഞ്ഞ് കിടക്കുന്നതിനു പോലും കഴിയാത്ത അവസ്ഥയിലാണ്. കൈവിരലുകളിലെ അടയാളം ലഭിക്കാത്തതും കണ്ണിലെ ഐറിസ് വ്യക്തമായി ലഭിക്കാത്തതും ആധാർ കാർഡ് ലഭിക്കുന്നതിൽ വിനയാവുകയായിരുന്നു. ഭിന്നശേഷി വിഭാഗക്കാർക്കുള്ള നിരവധി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും റേഷൻ കാർഡിൽ നിന്നുൾപ്പെടെ പേര് നഷ്ടപ്പെടുകയും ചെയ്തു. ഇത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജില്ലാ കളക്ടർ ഇടപെട്ടത്. കളക്ടറുടെ നിർദേശപ്രകാരം ജില്ലാ അക്ഷയ ഓഫീസും ഐ.ടി മിഷനും ചേർന്ന് സംസ്ഥാന യു.ഐ.ഡി.ഐ. ഡയറക്ടറെ സമീപിച്ച്് നടപടി സ്വീകരിച്ചത്. ഡയറക്ടർ വിനോദ് ജേക്കബ് ജോണിന്റെ നിർദ്ദേശപ്രകാരം പ്രത്യേക കേസായി പരിഗണിച്ച് ആധാർ ജനറേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അസൽ ആധാർ ദിവസങ്ങൾക്കകം ജോസിമോളുടെ വീട്ടിലെത്തും. കോട്ടയം കളക്ടറേറ്റിന് സമീപമുള്ള അക്ഷയ ജീവനക്കാരാണ് ജോസിമോളുടെ വീട്ടിലെത്തി ആധാർ എടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചത്.