സൂക്ഷ്മാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുന്നത് ഗൗരവതരം: ഡോ: പി എൻ വിദ്യാധരൻ.


കോട്ടയം: സൂക്ഷ്മാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിച്ച് സൂപ്പർബഗ്ഗുകൾ സൃഷ്ടിക്കപ്പെടുന്നത് ഗൗരവതരമായ പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി എൻ വിദ്യാധരൻ പറഞ്ഞു. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരത്തിന്റെ  ജില്ലാതല ഉദ്ഘാടനകർമ്മം ബി സി എം കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങൾ ആന്റിബയോട്ടിക് സാക്ഷരത നേടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ രോഗങ്ങൾക്കും ആന്റിബയോട്ടിക്കുകൾ ഫലപ്രദമാണെന്നത് മിഥ്യാധാരണയാണ്. യഥാർത്ഥത്തിൽ സാധാരണ കണ്ടുവരുന്ന രോഗങ്ങളിൽ 90 ശതമാനവും വൈറസ് മൂലമുണ്ടാകുന്നവയാണ്. വൈറസ് രോഗങ്ങൾക്കെതിരെ ആന്റിബയോട്ടിക്കുകൾ ഒട്ടും ഫലപ്രദമല്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന പ്രവണത ഒഴിവാവാക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.  അജയ് മോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ വിഷയാവതരണം നടത്തി. ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ് മുഖ്യ സന്ദേശവും കോട്ടയം ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ലിഡിയ ആരോഗ്യ സെമിനാറും നയിച്ചു. ആരോഗ്യ കേരളം കൺസൽട്ടന്റ് സി.ആർ. വിനീഷ്, ക്യാപ്‌സ് കോട്ടയം സെക്രട്ടറി ഡോ. ജെയിംസ് ഫിലിപ്പ് ആലപ്പാട്ട് എന്നിവർ ആരോഗ്യ സംരക്ഷണ സന്ദേശം നല്കി. ജില്ല ആരോഗ്യ വിഭാഗത്തിന്റെയും ആരോഗ്യ കേരളത്തിന്റെയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി സി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല അവബോധ പ്രവർത്തനങ്ങളിൽ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ,നഴ്സിംഗ് വിദ്യാർത്ഥികൾ, പ്രാക്ടീഷനേഴ്സ് എന്നിവർ പങ്കെടുത്തു.