കോട്ടയം: കേരളത്തിലെ ആദ്യത്തെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കിയ റോബിൻ മോട്ടോഴ്‌സ് തിങ്കളാഴ്ച മുതൽ സർവ്വീസ് പുനരാരംഭിക്കുമ്പോൾ സർവ്വീസ് തടസ്സപ്പെടുത്തുന്നതിനായി ആസൂത്രിത നീക്കങ്ങൾ ഇനിയുമുണ്ടായേക്കുമെന്നു റോബിൻ ബസ്സ് ഉടമ ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷ്. ഒരു മാസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ നിയമവഴികളിലൂടെ തന്നെ തന്റെ സാമ്രാജ്യം വിട്ടുകൊടുക്കാതെ സുപ്രീംകോടതിയുടെ ഉത്തരവുമായി സർവീസിനൊരുങ്ങിയിരിക്കുകയാണ് ഉടമ ഗിരീഷ്. കേന്ദ്ര സർക്കാരിന്റെ ഗതാഗത നിയമപ്രകാരം പെർമിറ്റ് എടുത്ത ബസ്സ് സംസ്ഥാനത്ത് സർവ്വീസ് നടത്താനാകില്ലെന്നു ഗതാഗത വകുപ്പും മോട്ടോർ വാഹന വകുപ്പും നിലപാട് എടുക്കുകയായിരുന്നു. നിയമപ്രകാരം എടുത്ത പെർമിറ്റ്, ബസ്സ് ഇന്സ്പെക്ഷന് സമർപ്പിച്ചു ലഭിച്ച ഫിറ്റ്നസ് തുടങ്ങിയ എലാ വിധ ആവശ്യ രേഖകളും എടുത്ത ശേഷം ആരംഭിച്ച സർവീസാണ് രണ്ടാം ദിവസം വെളുപ്പിന് റാന്നിയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധിക്കുകയും സർവ്വീസ് നടത്താനാകില്ലെന്നു അറിയിച്ചതും. തൊട്ടു പിന്നാലെ ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. മുൻ‌കൂർ ടാക്സ് ഉൾപ്പടെ അടച്ചു പെർമിറ്റ് എടുത്ത് സർവ്വീസ് ആരംഭച്ച ബസ്സ് കഴിഞ്ഞ ഒരു മാസമായി സർവ്വീസ് നടത്താത്തത് മൂലം വലിയൊരു തുകയാണ് ഉടമ ഗിരീഷിന് നഷ്ടമായത്. എന്നാൽ സുപ്രീംകോടതിയുടെ ഉത്തരവുമായി സർവീസിനൊരുങ്ങിയിരിക്കുകയാണ്. വാഹനം വീണ്ടും ഇന്സ്പെക്ഷന് സമർപ്പിച്ചു മോട്ടോർ വാഹന വകുപ്പ് അധികൃതർ ഫിറ്റ്നസ് നൽകിയതായി ഉടമ ഗിരീഷ് പറഞ്ഞു. പക്ഷെ ഇനിയും ബസ്സ് റോഡിൽ തടയാനും മുടന്തൻ ന്യായങ്ങൾ ഉന്നയിച്ചു സർവ്വീസ് തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്ന് ഗിരീഷ് പറഞ്ഞു. ഇനിയും വാഹനത്തിന്റെ സർവ്വീസ് തടസ്സപ്പെടുത്തിയാൽ നിയമപരമായി തന്നെ നേരിടുമെന്നും ഗിരീഷ് പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും നിരവധി മുടന്തൻ ന്യായങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഒരു മാസക്കാലമായി ബസ്സിന്റെ സർവ്വീസ് തടഞ്ഞു വെച്ചിരുന്നത്. സംസ്ഥാനത്ത് കെ എസ് ആർ ടി സി ക്കു വേണ്ടി കേന്ദ്ര സർക്കാരിന്റെ ഗതാഗത നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടത്തിയിട്ടുണ്ട് എങ്കിലും അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പും ഉദ്യോഗസ്ഥരും എന്ന് ഗിരീഷ് പറഞ്ഞു. .കേരളത്തിലെ പകൽ നേരങ്ങളിലെ യാത്രകളും മികവുറ്റതാകേണ്ടതുണ്ട്.ചുരങ്ങിയ ചിലവിൽ മികവുറ്റ സൗകര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതിന് റോബിൻ മോട്ടോർസ് എന്നുമുണ്ടാകും. ചരിത്രം നോക്കിയാൽ 48 സീറ്റ് സാധാരണ ബസുകൾ ഓടിയിരുന്ന റൂട്ടിൽ 56 സീറ്റ് 12 മീറ്റർ എ സി എയർ ബസ്സ് അവതരിപ്പിച്ചത് ഒരുപാട് നാളുകൾക്ക് മുൻപല്ല എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ പൊതു ഗതാഗതത്തിന്റെ പരാജയവും സാധാരണ ജനങ്ങളുടെ ഗതാഗത സ്വപ്നങ്ങളുടെ അന്ത്യവുമാണ് ഉദ്യോഗസ്ഥരുടെ മുടന്തൻ ന്യായങ്ങൾ മൂലം ഉണ്ടാകുന്നതെന്ന് ഗിരീഷ് പറഞ്ഞു. 1996 ൽ മുത്തശ്ചൻറെ പാത പിന്തുടർന്നാണ് ബസ്സ് വ്യവസായത്തിലേക് ഗിരീഷ് എത്തുന്നത്. എറണാകുളം-എരുമേലി എക്സ്പ്രസ്സ് ബസ്സ് വാങ്ങിയാണ് സർവീസുകളുടെ തുടക്കം. തുടർന്ന് 8 സർവ്വീസുകളും 6 സൂപ്പർ ക്ലാസ് പെര്മിറ്റുകളും ലഭിച്ചിരുന്നു. പിന്നീട് കെ എസ് ആർ ടി സി റൂട്ടുകൾ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽ നിന്നും ഒരു ഓപ്പറേറ്റർ നിയമം വഴി നേടിയ ഒരു ഇന്റർസ്റ്റേറ്റ് പെർമിറ്റ്‌ എങ്ങനെ എങ്കിലും ഇല്ലായ്മ ചെയ്യുക എന്ന് ഒറ്റ ലക്ഷ്യം മാത്രം ആണ് ഉദ്യോഗസ്ഥർക്കും വകുപ്പിനും ഉള്ളതെന്ന് ഗിരീഷ് പറഞ്ഞു.