കോട്ടയത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്തു, കർണാടക ബാങ്കിനെതിരെ കുടുംബം.


കോട്ടയം: കോട്ടയത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. കോട്ടയം അയ്മനം കുടയംപടിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ബിനു കെ.സി. (50) ആണ് ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതരുടെ നിരന്തരമായ ഭീഷണിയാണ് ബിനു ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. കർണാടക ബാങ്കിൽ നിന്നും വ്യാപാര ആവശ്യങ്ങൾക്കായി എടുത്ത വായ്പയുടെ രണ്ടു മാസത്തെ തവണ മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് മകൾ നന്ദന മാധ്യമങ്ങളോട് പറഞ്ഞു. ബാങ്ക് മാനേജർ മാനസികമായി തളർത്തിയതായും വീട്ടിലും വ്യാപാര സ്ഥാപനത്തിലുമെത്തി ഭീഷണി മുഴക്കിയതായും മകൾ പറഞ്ഞു. ഇതിനു മുൻപും ഇതേ ബാങ്കിൽ നിന്ന് പിതാവ് വായ്പ എടുത്തിരുന്നതായും മുഴുവൻ തുകയും തിരിച്ചു അടച്ചിരുന്നതാണെന്നും മകൾ നന്ദന പറഞ്ഞു.