വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു മന്ത്രി വി എൻ വാസവനും ജെയിക് സി തോമസും.


കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു മന്ത്രി വി എൻ വാസവനും ജെയിക് സി തോമസും. കോട്ടയം തിരുവാങ്കുളം മാമലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റു വഴിയരികിൽ രക്തംവാർന്നു കിടന്ന രണ്ടു പേരെയാണ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസും ചേർന്ന് ആശുപതിയിൽ എത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുത്തൻകുരിശിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് അപകടത്തിൽ പരിക്കേറ്റ രണ്ടു പേര് വഴിയരികിൽ കിടക്കുന്നത് ഇരുവരും കണ്ടത്. തുടർന്ന് ഇരുവരും വാഹനം നിർത്തി അരികിലെത്തിയപ്പോഴേക്കും അപകടത്തിൽപ്പെട്ടവർ അബോധാവസ്ഥയിലായിരുന്നു. അപകടസ്ഥലത്ത് നിന്നിരുന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു എന്നും ആദ്യത്തെ ആളെ വാഹനത്തിൽ കയറ്റിയപ്പോഴാണ് അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത്  വാഹനത്തിൽ കയറ്റാൻ തങ്ങൾക്കൊപ്പം എത്തിയത് എന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ഇടിച്ചിട്ട കാർ അവിടെ തന്നെ ഉണ്ടായിരുന്നു എങ്കിലും അവർ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല എന്നും അവരെകൂടി വാഹനത്തിൽ കയറ്റിയാണ് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത് എന്നും മന്ത്രി പറഞ്ഞു. വളരെ വേഗത്തിൽ ചികിത്‌സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനുശേഷമാണ് വാസവനും ജെയ്ക്കും അവിടെ നിന്ന് യാത്ര തുടർന്നത്. അപകടത്തിൽ പരിക്കേറ്റവർ തൃശൂർ സ്വദേശികളാണ്. അപകടം സംഭവിച്ചത് എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികൾ എടുക്കാൻ പൊലീസിനു നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല, മറിച്ച് അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നത് എന്നും എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല എന്നും വി എൻ വാസവൻ പറഞ്ഞു. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്‌സ സമയത്ത് കിട്ടാതെ വരുമ്പോഴാണ്, ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത് എന്നും മന്ത്രി ഓർമ്മിപ്പിച്ചു.