തീക്കോയി മാർമല അരുവിയിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും: ഷോൺ ജോർജ്.


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ മാർമല അരുവിയിൽ വിനോദ സഞ്ചാരവകുപ്പിന്റെയും ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് പറഞ്ഞു.

 

 ടൂറിസം ഡിപ്പാർട്ട്മെന്റ് 79.5 ലക്ഷം രൂപയുടെയും ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപയുടെയും സുരക്ഷാ ക്രമീകരണങ്ങൾ മേഖലയിൽ നടപ്പിലാക്കും. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് ടേക്ക് എ ബ്രേക്ക് നിർമ്മിക്കും. മാർമലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 2 ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. അരുവി സന്ദർശനത്തിന് പ്രവേശന പാസ് ഏർപ്പെടുത്തും. സന്ദർശകരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിനും വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തി ഫീസ് ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു. കൂടുതൽ മുന്നറിയിപ്പ് ബോർഡുകളും മാലിന്യനിർമാർജന സൗകര്യങ്ങളും ഒരുക്കുന്നതാണ്.

 

 സന്ദർശന സമയം രാവിലെ 7 മുതൽ വൈകിട്ട് 5 മണി വരെയായി നിജപ്പെടുത്തും. സന്ദർശകരെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനുമായി സെക്യൂരിറ്റിമാരെ നിയമിക്കുകയും അരുവിയിൽ സന്ദർശകർക്ക് വെള്ളച്ചാട്ടം കാണുന്നതിനും ആസ്വദിക്കുന്നതിനും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിക്കുന്നതിനാണ് തീരുമാനമെടുത്തിട്ടുള്ളത്. മാർമല അരുവി സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസിന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, അമ്മിണി തോമസ്, രതീഷ് പി എസ്, ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വിഷ്ണു വി വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സഞ്ജു വി, ആനന്ദ് എം രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ സുമ ഭായി അമ്മ, അക്കൗണ്ടന്റ് തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.