മഴക്കെടുതി: മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.


കോട്ടയം: കോട്ടയം ജില്ലയിലെ മഴക്കെടുതിയും ദുരിതാശ്വാസ നടപടികളും വിലയിരുത്താൻ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നു. വഴിയരികിലും മറ്റും അപകടകരമായി രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടിയുണ്ടാകണമെന്നു മന്ത്രി പറഞ്ഞു.

 

 മരങ്ങൾ മുറിക്കുന്നതിന് കെ.എഎസ്.ഇ.ബി. വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നതിന് കാലതാമസം ഉണ്ടാകരുത്. ചാർജ് ഓഫീസർമാർ എല്ലാവരും ഫീൽഡിൽ എത്തി പ്രവർത്തിക്കണം. എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവർത്തിക്കണം.ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്കു ഭക്ഷണം യഥാസമയം ലഭ്യമാക്കുന്നുണ്ടെന്നു വില്ലേജ് ഓഫീസർമാർ ഉറപ്പാക്കണമെന്നു യോഗം നിർദേശിച്ചു.

 

 വളർത്തുമൃഗങ്ങൾ ഉള്ളതിനാൽ ക്യാമ്പുകളിലേക്കു മാറാൻ മടിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കാൻ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നടപടിയെടുക്കണം. ക്യാമ്പുകളിലെത്തുന്നവരുടെ ആരോഗ്യം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്നും യോഗം നിർദേശിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ്, കോട്ടയം, ചങ്ങനാശേരി, വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി തഹസീൽദാർമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.