അതിശക്തമായ മഴയിലും കാറ്റിലും ഈരാറ്റുപേട്ടയിൽ വൻ നാശനഷ്ടം.

ഈരാറ്റുപേട്ട: വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അതിശക്തമായ മഴയിലും കാറ്റിലും ഈരാറ്റുപേട്ടയിൽ വൻ നാശനഷ്ടം. ഈരാറ്റുപേട്ട മുറ്റം കവലയ്ക്ക്  സമീപം പി ടി എം എസ് ഓഡിറ്റൊറിയത്തിനു മുന്നിലെ തേക്ക് മരം കടപ്പുഴകി ഓടികൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ വീണ് അപകടം ഉണ്ടായി. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോളേജ് പടിക്കു സമീപം മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിലേക്ക് വീണ് റോഡ് ഗതാഗതം 4  മണിക്കൂറിലേറെ തടസപ്പെട്ടു. ടീം നന്മകൂട്ടം, ഈരാറ്റുപേട്ട ഫയർ ആൻഡ് റെസ്ക്യൂ, കെ എസ് ഇ ബി ഉദ്യോഗസ്ഥർ, നാട്ടുകാർ, മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് നീണ്ട മണിക്കൂറുകളിൽ പരിശ്രമങ്ങൾക്കൊടുവിലാണ് മരം മുറിച്ചു മാറ്റി റോഡ്  ഗതാഗത യോഗ്യമാക്കിയത്. ഈരാറ്റുപേട്ട നഗരസഭാ പരിധിക്കുള്ളിൽ വൻ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 

കാറ്റിൽ 6 ഓളം വീടുകൾക്കു മുകളിലേക്കു മരങ്ങൾ കടപ്പുഴകി വീണിട്ടുണ്ട്. വീടിനു മുകളിലേക്കു വീണ മരം മുറിച്ചു മാറ്റുന്നതിനിടയിൽ നന്മകൂട്ടം പ്രവർത്തകൻ വെള്ളുപറമ്പിൽ ഹുബൈൽ, കല്ലോലിൽ ഷാജഹാൻ എന്നിവർക്കും സാരമായ പരിക്ക് പറ്റി. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട, വട്ടക്കയം, തെക്കേക്കര,കോളേജ് റോഡ്, അനിയിളപ്പ്, ഈലക്കയം നടക്കൽ, വടക്കേക്കര എന്നിവിടങ്ങളിലും കാറ്റിലും മഴയിലും വൻ നാശനഷ്ടം സംഭവിച്ചു. 

വൈദുതി ബന്ധം ഇനിയും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വട്ടക്കയത്ത് ഒരു വീടിനു മുകളിലേക്കു മരം കടപ്പുഴകി വീണ് വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. വേനൽ മഴയിലും കാറ്റിലും ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ ഏറെ കണക്കാക്കിയിട്ടുണ്ട്.