പാലാ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും അതിന്റെ തുടർച്ചയായി ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലൂടെയും മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടത്തിയതെന്ന് വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇടനാട് സർക്കാർ എൽ.പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കിഫ്ബി വഴി 2500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും പ്ലാൻ ഫണ്ട് വഴി 600കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും നടപ്പാക്കി. ഇത്തരം വികസന പ്രവർത്തനങ്ങളുടെയും മഹാമാരിക്കാലത്ത് വിദ്യാഭ്യാസ വകുപ്പും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒന്നിച്ച് പ്രവർത്തിച്ചതിന്റെയും അംഗീകാരമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ദേശീയ മികവ് സൂചികയിൽ കേരളം ഒന്നാമതെത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപൂർണ്ണമായ ഭാവിക്കുമാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ഇതിനായി അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്ക്കാര ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന അനഘ ജെ. കോലത്തിനെ ചടങ്ങിൽ ആദരിച്ചു.
മാണി സി. കാപ്പൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് സീന ജോൺ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബെന്നി മുണ്ടത്താനം, ആനിയമ്മ ജോസ്, അഖില അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഷീല ബാബു കുര്യത്ത് , ഗ്രാമപഞ്ചായത്തംഗം അനസ്യ രാമൻ, ഡയറ്റ് പ്രിൻസിപ്പാൾ ആർ. പ്രസാദ്, രാമപുരം എ.ഇ.ഒ:. കെ.കെ ജോസഫ്, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം ഫിലിപ്പ് കുഴികുളം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ലാലിച്ചൻ ജോർജ്ജ്, അഡ്വ നാരായണൻ നമ്പൂതിരി , എം.പി സജി, പി.എൻ . സോമശേഖരൻ നായർ, സജി മഞ്ഞക്കടമ്പിൽ, സ്കൂൾ പ്രധാനധ്യാപിക എം.കെ അജിത മോൾ എന്നിവർ പങ്കെടുത്തു. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 1.14 കോടി രൂപ ഉപയോഗിച്ചാണ് 5468 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇരു നില കെട്ടിടം പണിതത്. ആറ് ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി സ്റ്റാഫ് റൂം എന്നിങ്ങനെ എട്ട് മുറികളാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്.