സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷൻ യജ്ഞം; ആരോഗ്യ മന്ത്രി.


തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.

സ്‌കൂളുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കും.

കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാം. സ്‌കൂൾ ഐഡി കാർഡോ, ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.

15 മുതൽ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 11 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

കോവിഡ് കേസുകൾ വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് കേസുകളിൽ ജിനോമിക് പരിശോധനകൾ നടത്തും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഡ്രൈ ഡേ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തകരും ഡിവിസി യൂണിറ്റുകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലകൾ കൃത്യമായി അവലോകനം നടത്തണം. വാനര വസൂരിയ്ക്കെതിരെ (മങ്കി പോക്സ്) ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. ആരോഗ്യ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ആർആർടി അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.