വിഷുത്തിരക്കിൽ കോട്ടയം! ഒരുക്കങ്ങളും ആഘോഷങ്ങളുമായി തിരക്കിലമർന്നു നാടും നഗരവും.


കോട്ടയം: കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ 2 വർഷങ്ങളായി ഒഴിവാക്കിയിരുന്ന വിഷു ആഘോഷങ്ങൾ ഇത്തവണ പൊടിപൊടിക്കാനുള്ള തിമിർപ്പിലാണ് നാടും നഗരവും. ഇന്നലെ മുതൽ തന്നെ വിഷു വിഭവങ്ങൾക്കും വിഷുക്കോടി പുതുവസ്ത്രങ്ങളും ഉൾപ്പടെ വാങ്ങുന്നതിനായി ഗ്രാമ-നഗര വ്യത്യാസമില്ലാതെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇന്ന് രാവിലെ മുതൽ തന്നെ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം വാഹനത്തിരക്കും വർധിച്ചിരുന്നു. പച്ചക്കറി, പലചരക്ക്,വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, ജൂവലറികൾ തുടങ്ങി എല്ലാ വ്യാപാര വാണീജ്യ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ ശക്തമായി നിന്നിരുന്ന മഴ ഇന്ന് രാവിലെ മുതൽ തെല്ലൊന്നു ശമിച്ചതോടെ പടക്ക വിപണിയും കൂടുതൽ ഉണർവ്വിലും എത്തിയിട്ടുണ്ട്. വിഷുക്കണിയൊരുക്കുന്നതിനായി കണിക്കൊന്ന പൂക്കളുമായി നിരവധിപ്പേരാണ് വഴിയോരങ്ങളിൽ വിൽപ്പന നടത്തുന്നത്. മുൻവർഷങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നതിനാൽ പടക്ക വിപണിക്ക് ഉണർവില്ലായിരുന്നു. എന്നാൽ ഇന്നലെ മുതൽ പടക്ക വ്യാപാര കേന്ദ്രങ്ങളുടെ മുൻപിൽ നീണ്ട നിര കാണാനാകുന്നുണ്ട്. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ രാവിലെ മുതൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. കോവിഡ് മഹാമാരിയുടെ ഭീതിയാക്കലുകയും നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതോടെ നാടും നഗരവും ഉത്സവാഘോഷത്തിന്റെ മേളത്തിരക്കിലാണ്. വസ്ത്ര വ്യാപാര കടകളിൽ ഇന്ന് രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുക്കോടിയെടുക്കാനും മറ്റുള്ളവർക്കായി വിഷുക്കൈനീട്ടത്തിനൊപ്പം സമ്മാനമായി നൽകാനായി വസ്ത്രങ്ങൾ വാങ്ങാനായി നിരവധിപ്പേരാണ് എത്തുന്നത്.  പലചരക്ക്-പച്ചക്കറി കടകളിലും തിരക്ക് വർധിച്ചു തുടങ്ങി. ഉത്സവ ദിനങ്ങൾ പ്രമാണിച്ച് സപ്പ്ലൈക്കോയുടെയും കൺസ്യൂമർ ഫെഡിന്റെയും പ്രത്യേക സ്റ്റാളുകൾ വിലക്കുറവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ പഞ്ചായത്തുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും വിവിധ സംഘടനകളുടെയും സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്.