സേഫ് കേരള പ്രോജക്ട്: മോട്ടോർ വാഹന വകുപ്പിന്റെ 44 ആർട്ടിഫിഷ്യൽ ഇന്റലിജസ് ക്യാമറകൾ കോട്ടയം ജില്ലയിൽ പ്രവർത്തിച്ചു തുടങ്ങി.


കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 44 ആർട്ടിഫിഷ്യൽ ഇന്റലിജസ് ക്യാമറകൾ സ്ഥാപിച്ചു. ഗതാഗത നിയമലംഘനങ്ങൾക്ക് കൃത്യമായ നടപടി സ്വീകരിക്കാൻ  സഹായകരമാകുന്ന ഈ ക്യാമറകളുടെ പ്രവർത്തനം ഏപ്രിൽ 1 മുതൽ  ആരംഭിച്ചു.

ളായിക്കാട്,കുമരകം, നാഗമ്പടം,കറുകച്ചാൽ, കാഞ്ഞിരപ്പള്ളി,ഈരാറ്റുപേട്ട തുടങ്ങിയ 44 സ്ഥലങ്ങളിൽ അപകട സാധ്യതയുള്ള ഇടങ്ങളിൽ കെൽട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറയിലെ ദൃശ്യങ്ങൾ തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണ് ശേഖരിക്കുന്നത്. തുടർന്ന് നിയമലംഘനമുള്ളത് കണ്ടെത്തി അതാത് ജില്ലകളിലെ കൺട്രോൾ റൂമിലേക്ക് അയച്ച് നൽകും. ജില്ലാ കൺട്രോൾ റൂമിൽനിന്നാണ് വാഹന ഉടമകൾക്ക് ചാർജ്ജ് മെമ്മോ അയയ്ക്കുക. നിയമലംഘനത്തിന്റെ ചിത്രങ്ങൾ സഹിതമുള്ള ചാർജ്ജ് മെമ്മോയായിരിക്കും വാഹന ഉടമകൾക്ക് ലഭിക്കുക.

മെമ്മോ തയ്യാറാക്കുമ്പോൾ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉടമയുടെ രജിസ്‌ട്രേഡ് ഫോണിൽ എസ് എം എസായും പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലിലും ലഭിക്കും. ഫോൺ നമ്പർ വാഹൻ വെബ് സൈറ്റിൽ ഇല്ലാത്തവരോ വെബ്‌സൈറ്റിലെ ഫോൺനമ്പറിൽ മാറ്റമുള്ളവരോ ആയ വാഹനഉടമകൾക്ക് ഫോൺ നമ്പർ പരിവാഹൻ സേവ എന്ന വെബ് സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാനാകും. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്ത സവാരി, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, ഇരു ചക്ര വാഹനങ്ങളിൽ ട്രിപ്പിൾ സവാരി തുടങ്ങിയവയെല്ലാം വ്യക്തമായി പതിയുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഓരോ മേഖലയിലെയും നിയമലംഘനങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനും നടപടി എടുക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയിൽ  സംവിധാനമുണ്ട്. കർശന നിരീക്ഷണം വഴി നിയമങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും അപകടമരണങ്ങൾ കുറയ്ക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടുന്നതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി. ഒ ടോജോ എം തോമസ് പറഞ്ഞു. ഉദ്യോഗസ്ഥരില്ലാതെ തന്നെ വാഹന പരിശോധന നടക്കുമെന്നതാണ് പദ്ധതിയുടെ ഗുണം. പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ റോഡിൽ കാണുമ്പോൾ മാത്രം നിയമം അനുസരിക്കുന്ന പ്രവണതയും ഇതോടെ ഒഴിവാക്കാനാകും. ക്യാമറകൾ രാത്രിയും പകലും സദാസമയവും പ്രവർത്തനക്ഷമമായിരിക്കും. നിലവിലെ സ്ഥലങ്ങളിൽ നിയമ ലംഘനങ്ങൾ കുറയുന്ന മുറയ്ക്ക് ഇവ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനും സാധിക്കുമെന്നതും പ്രത്യേകതയാണ്.