തിരുവനന്തപുരം: സ്വകാര്യ ബസ്സ് ഉടമകളുടെ സംഘടനകൾ നടത്തുന്ന അനശ്ചിതകാല സമരം തുടരുന്നത് സർക്കാരിന്റെ പിടിവാശി മൂലമല്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിക്കുന്ന അനാവശ്യ സമരത്തിൽ നിന്ന് പിന്മാറണം.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാർജ് വർധിപ്പിക്കുവാന്‍ തീരുമാനിച്ചതാണ് എന്ന് മന്ത്രി പറഞ്ഞു. ബുധനാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത് ചാർജ് വർദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും എന്ന് മുൻപ് അറിയിച്ചിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ബസുടമകളുമായും ബന്ധപ്പട്ട മറ്റെല്ലാവരുമായും ചർച്ച ചെയ്താണ് ചാർജ് വർദ്ധനവ് തത്വത്തിൽ അംഗീകരിച്ചത്. ബസുടമാ സംഘടനാ പ്രതിനിധികള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കാൻ സന്നദ്ധനാണ് എന്നും മന്ത്രി പറഞ്ഞു.
ബസ് ചാർജിനോടൊപ്പം ഓട്ടോ ടാക്സി ചാര്‍ജ്ജ് വർദ്ധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തിട്ടുണ്ട്. ബസുടമകള്‍ അവസാനത്തെ സമരായുധം ആദ്യം തന്നെ പ്രയോഗിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പരീക്ഷയും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച് പൊതുജനങ്ങള്‍ക്കെതിരായ സമര മാർഗ്ഗമാണ് ഇപ്പോൾ ബസ്സ് ഉടമകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.