തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെ നടക്കും. 4,27,407 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. 4,26,999 പേർ റെഗുലറായും 408 പേർ പ്രൈവറ്റായും പരീക്ഷയെഴുതും.
2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗൾഫ് മേഖലയിൽ ഒൻപത് കേന്ദ്രങ്ങളിലായി 574 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 882 വിദ്യാർഥികളും പരീക്ഷയെഴുതും. രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 26 ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ നടക്കും. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതും. 3,65,871 പേർ റഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്‌കൂളിന് കീഴിലും പരീക്ഷ എഴുതും. 2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ്.
2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 26 ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷ സെക്ടറൽ സ്‌കിൽ കൗൺസിലും സ്‌കൂളുകളും ചേർന്ന് തീരുമാനമെടുത്ത് മെയ് 15 നകം പൂർത്തിയാകുന്ന രീതിയിൽ ക്രമീകരിക്കും. 31,332 വിദ്യാർഥികൾ പരീക്ഷ എഴുതും. വി.എച്ച്.എസ്.ഇ.ക്ക് (എൻ.എസ്.ക്യു.എഫ്) 30,158 പേർ റഗുലറായും 198 പേർ പ്രൈവറ്റായും പരീക്ഷ എഴുതും. 18,331 ആൺകുട്ടികളും 11,658 പെൺകുട്ടികളുമാണ്.
വി.എച്ച്.എസ്.ഇ.ക്ക് (മറ്റുള്ളവ) പ്രൈവറ്റായി 1,174 വിദ്യാർഥികൾ പരീക്ഷ എഴുതും. 886 അൺകുട്ടികളും 288 പെൺകുട്ടികളുമാണ്. 389 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ വിദ്യാർഥികളുടെ എണ്ണം 8,91,373 ആണ്. പരീക്ഷാ തയാറെടുപ്പ് വിലയരുത്താനായി അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയും ഉന്നതതല യോഗം ചേർന്നു. മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡി.ഡി.മാർ, ആർ.ഡി.ഡി. മാർ, എ.ഡി.മാർ, ജോയിന്റ് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്‌കൂളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തണമെന്നും നിർദ്ദേശിച്ചു. പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി വേണം അന്തിമ വിലയിരുത്തൽ നടത്തേണ്ടത്.