എല്ലാ ജില്ലകളിലും വനിതാ ആംബുലന്‍സ് ഡ്രൈവര്‍മാരെ നിയമിക്കും: ആരോഗ്യ മന്ത്രി, വനിതാദിനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ


കോട്ടയം: അന്താരാഷ്‌ട്ര വനിതാദിനത്തിൽ കോട്ടയത്തിനു ഇരട്ടി മധുരമായി സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍ ചുമതലയേറ്റു. ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. എല്ലാ ജില്ലകളിലും കനിവ് 108 ആംബുലന്‍സ് ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

എല്ലാ ജില്ലകളിലും ഇതിന് താത്പര്യമുള്ള വനിതകളെ ഉള്‍ക്കൊള്ളിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുകയാണ്. സ്ത്രീകള്‍ക്ക് കഴിയില്ല എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന മേഖലകളില്‍ കൂടി ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് കടന്നു വരുന്നതിനുള്ള പ്രവര്‍ത്തനം ഒരുക്കുക എന്നതുകൂടിയാണ് ലക്ഷ്യം. ദീപമോള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. ഇത് ദീപമോളുടെ സ്വപ്നമെന്നാണ് പറഞ്ഞത്. സ്വപ്നം കാണുക, അതിനെ പിന്തുടര്‍ന്ന് ആ സ്വപ്നത്തില്‍ എത്തിച്ചേരുക എന്നത് വളരെ പ്രധാനമാണ്. ആ രീതിയില്‍ സമര്‍പ്പിതമായി അതിനുവേണ്ടി പ്രയത്‌നിച്ച ദീപമോള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

 

നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണ് എന്ന് ആരോഗ്യ മന്ത്രി ആശംസിച്ചു. ആതുര സേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. വലിയൊരു സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ദീപമോള്‍ താക്കോല്‍ ഏറ്റുവാങ്ങിയത്. തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രയത്‌നിച്ച മന്ത്രിയോടും മറ്റെല്ലാവരോടും ദീപമോള്‍ നന്ദി പറഞ്ഞു.

ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് സർക്കാർ അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു. യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ല്‍ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്റെ പിന്തുണയോടെ 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി. 



ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല തുടര്‍ന്ന് ഉപജീവന മാര്‍ഗമാക്കാന്‍ ദീപമോള്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്‌സി ഡ്രൈവറായുമൊക്കെ ദീപമോള്‍ ജോലി ചെയ്തു. 2021ല്‍ തന്റെ കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോള്‍ സഫലീകരിച്ചു. ഭര്‍ത്താവ് മോഹനന്റെയും വിദ്യാര്‍ത്ഥിയായ ഏക മകന്‍ ദീപകിന്റെയും പിന്തുണയില്‍ 16 ദിവസം കൊണ്ടാണ് ദീപമോള്‍ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കില്‍ സഞ്ചരിച്ച് എത്തിയത്.

കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപമോള്‍ വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്. കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍ ഡോ. ജോയ്, ജി.വി.കെ. ഇ.എം.ആര്‍.ഐ. സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം എന്നിവര്‍ പങ്കെടുത്തു.