കാര്‍ഷിക-ക്ഷീരവികസന മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കും; മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.


മുത്തോലി: കാര്‍ഷിക-ക്ഷീരവികസന മേഖലയിലെ ഉത്പ്പാദന വര്‍ധനവും കര്‍ഷകക്ഷേമവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രാധാന്യം നല്‍കുന്നത്. നാളികേര കൃഷിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതോടൊപ്പം മാലിന്യ സംസ്‌ക്കരണവും ആറ്റുതീര സംരക്ഷണവും ഉറപ്പാക്കും. വിദ്യാര്‍ത്ഥികളിലെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി നടപ്പാക്കിയ പദ്ധതികള്‍ തുടരും. ഭരണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍ വിലയിരുത്തുന്നു

കോവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈതാങ്ങായി:

കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടിലായ പഞ്ചായത്തിലെ എല്ലാ  ക്ഷീര കര്‍ഷകര്‍ക്കും ഈ സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷം രൂപയുടെ കാലിത്തീറ്റ സബ്സിഡി നല്‍കാന്‍ സാധിച്ചു. ഒരു മാസം രണ്ട് ചാക്ക് കാലിത്തീറ്റ വീതം ഓരോ കര്‍ഷകനും നല്‍കി. ഇതില്‍ ഒരു ചാക്ക് സൗജന്യമായാണ് നല്‍കിയത്.

ശക്തമായ കോവിഡ് പ്രതിരോധം തുണച്ചു:                                                                                                                                    പ്രത്യേക ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കിയുള്ള പ്രവര്‍ത്തനം കോവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ സഹായിച്ചു. കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയാന്‍ സാഹചര്യമില്ലാത്തവര്‍ക്കായി ഡി.സി.സി സ്ഥാപിച്ചു. ഒരേ സമയം 24 രോഗികള്‍ക്ക് കഴിയാന്‍ സൗകര്യമുള്ള ഡി.സി.സിയാണ് സ്ഥാപിച്ചത്. വീടുകളില്‍ കഴിഞ്ഞ രോഗികള്‍ക്ക് കൃത്യമായി മൂന്ന് നേരം ഭക്ഷണവും മരുന്നും നല്‍കാനായി. ടെലിമെഡിസിന്‍ സൗകര്യവും സൗജന്യ ആംബുലന്‍സും ഒരുക്കിയത് നിരവധി രോഗികള്‍ക്ക് പ്രയോജനകരമായി .  

മുത്തോലി സാമൂഹികാരോഗ്യകേന്ദ്രം പ്രശസ്തിയുടെ ഉന്നതിയിലേക്ക്:

പ്രവര്‍ത്തന മികവിന് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കായകല്പ അവാര്‍ഡ്  മുത്തോലി സാമൂഹികാരോഗ്യേ കേന്ദ്രത്തിന് ലഭിച്ചു.

സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് വരികയാണ്.ആശുപത്രിയില്‍ ഒ പി സമയം വര്‍ധിപ്പിച്ചു.

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി:

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. വീടുകളില്‍ ചെന്ന് മാലിന്യം ശേഖരിക്കുന്ന പദ്ധതിയും വാര്‍ഡുകള്‍ തോറും നടപ്പിലാക്കി.   പതിമൂന്ന് വാര്‍ഡുകളിലും എം.സി.എഫ് സ്ഥാപിച്ചു. ജില്ലയില്‍ തന്നെ ഏറ്റവുമാദ്യം ടേക്ക് എ ബ്രേക്ക്  നടപ്പിലാക്കിയ പഞ്ചായത്തുകളിലൊന്നാണ് മുത്തോലി. ഏറ്റുമാനൂര്‍ - പാലാ റോഡില്‍ മുത്തോലിയില്‍ ഇന്‍ഡ്യാര്‍ ഫാക്ടറിക്ക് എതിര്‍വശത്തുള്ള ആറ്റു തീരത്താണ് ടേക്ക് എ ബ്രേക്ക് സ്ഥാപിച്ചത്. ഒരു ലക്ഷം രൂപ ചിലവഴിച്ച് ആറ്റുതീരം സൗന്ദര്യവത്ക്കരണ പദ്ധതികളും നടപ്പിലാക്കി.

പഠനത്തോടൊപ്പം ആരോഗ്യവും:

പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുത്തോലി ആശ്രമം എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏഴ് ലക്ഷം രൂപ ചെലവില്‍ ഒരു ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിച്ചു.  മൂന്ന് സ്‌കൂളുകളില്‍ ശാസ്ത്ര ലാബുകള്‍ സ്ഥാപിച്ചു.   കോവിഡ് കാലത്ത് ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാതിരുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്ത് കൊടുത്തു.

 നാളികേരകര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികള്‍: 

കൃഷി വകുപ്പുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. നാളികേരകര്‍ഷകര്‍ക്കായി നടപ്പിലാക്കിയ കെണി പദ്ധതി ഏറെ ശ്രദ്ധയാകര്‍ഷിച്ചു. പഞ്ചായത്തിലെ നൂറ് നാളികേര കര്‍ഷകരെ തിരഞ്ഞെടുത്ത് അവരുടെ തെങ്ങുകള്‍ തുളയ്ക്കുന്ന കീടങ്ങളെ തുരത്താനായി തെങ്ങുകള്‍ തോറും കെണിവയ്ക്കുന്നതാണ് പദ്ധതി. ഇത് ഒരു പരിധി വരെ വിജയിച്ചു. ഒരു ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്.

ആറ്റുതീരത്ത് വിനോദ സഞ്ചാര കേന്ദ്രവും  കാര്‍ഷിക  ചന്തയും സ്വപ്നപദ്ധതികള്‍:

മുത്തോലിയിലെ ആറ്റുതീരത്ത് ഒരു നടപ്പാതയും തൂക്ക് പാലവും സ്ഥാപിച്ച് ടൂറിസം സാധ്യത വര്‍ധിപ്പിക്കണമെന്നാണ് പഞ്ചായത്തിന്റെ തീരുമാനം. അതിനുള്ള പദ്ധതികള്‍ തുടര്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കും. കൂടാതെ പഞ്ചായത്തിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി ഒരു കര്‍ഷിക ചന്ത തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഒരു വാര്‍ഡില്‍ നിന്നും ഇരുപത് കര്‍ഷകരെ വീതം തിരഞ്ഞെടുത്ത് ഏതെങ്കിലും ഒരു പച്ചക്കറി കൂടുതലായി കൃഷി ചെയ്യാനുള്ള സാഹചര്യം ഒരുക്കും. അവരുടെ ഉത്പന്നങ്ങള്‍ ഈ ചന്തയിലെത്തിച്ച് വിഷരഹിതമായ പച്ചക്കറികള്‍ വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്.

(തയ്യാറാക്കിയത് ലിബി ഇ. പി, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ഐ ആന്റ് പി.ആര്‍.ഡി)